-->
ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ നടന്ന പൊതുപ്രദര്‍ശനത്തിനിടെ ഹ്യൂമനോയിഡ് റോബോട്ട് കുട്ടിയെ ആക്രമിച്ചത് വലിയ വിവാദമാകുന്നു. മാര്‍ച്ച് 21ന് നടന്ന നൃത്ത പ്രദര്‍ശനത്തിനിടയില്‍ ചൈനീസ് കമ്പനിയായ 'യൂണിട്രീ റോബോട്ടിക്‌സ്' നിര്‍മ്മിച്ച എ1 മോഡല്‍ റോബോട്ടാണ് സമീപം നിന്ന കുട്ടിയുടെ മുഖത്തടിച്ചത്. പ്രത്യേകമായി സജ്ജമാക്കിയ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കൈകള്‍ വീശിയപ്പോള്‍ അബദ്ധവശാല്‍ കുട്ടിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ റോബോട്ടിനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രോഗ്രാം ചെയ്തതനുസരിച്ച് അത് നൃത്തം തുടര്‍ന്നത് കാണികളെ അമ്പരപ്പിച്ചു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌റ്റോപ്പ് ബട്ടണ്‍ അമര്‍ത്തിയ ശേഷമാണ് റോബോട്ട് നിശ്ചലമായത്.
ഗവേഷണ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത, ഏകദേശം 35 കിലോഗ്രാം ഭാരവും 11 ലക്ഷം രൂപയിലധികം വിലയുമുള്ള ഈ റോബോട്ട് വരുത്തിയ അപകടം വലിയ സുരക്ഷാ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ലോഹം കൊണ്ടുള്ള റോബോട്ടിന്റെ കൈകള്‍ മുഖത്തടിച്ചത് കുട്ടിയെ സാരമായി ബാധിച്ചിട്ടുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇത്തരം അത്യാധുനിക യന്ത്രങ്ങള്‍ മതിയായ സുരക്ഷാ പരിശോധനകളില്ലാതെ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് 'അങ്ങേയറ്റം അപകടകരമാണെന്ന്' പലരും ചൂണ്ടിക്കാട്ടുന്നു. മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം യന്ത്രങ്ങള്‍ ഇനിയും പാകപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.
യൂണിട്രീ റോബോട്ടുകള്‍ ഉള്‍പ്പെടുന്ന ആദ്യത്തെ സുരക്ഷാ വീഴ്ചയല്ല ഇത്. ഈ വര്‍ഷം ആദ്യം ഇതേ കമ്പനിയുടെ മറ്റൊരു റോബോട്ട് ട്രെയിനറെ ചവിട്ടിയതും, ഈ മാസമാദ്യം മക്കാവുവില്‍ ഒരു വയോധികയെ ഭയപ്പെടുത്തിയതിനെത്തുടര്‍ന്ന് റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തതും വാര്‍ത്തയായിരുന്നു. റോബോട്ടിനെ കണ്ട് ഭയന്ന വയോധികയ്ക്ക് അന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകള്‍ മനുഷ്യസമൂഹത്തിലേക്ക് വ്യാപകമായി എത്തുമ്പോള്‍ പാലിക്കേണ്ട കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്.
Robot uprising also start small, maybe a slap here, a kick there. All to desensitize humans. pic.twitter.com/qpa8yfkIcF— The Great Translation Movement 大翻译运动 (@TGTM_Official) March 22, 2026