-->
തൃശൂർ: കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പാർട്ടിയിലേക്ക് തിരിച്ചെടുത്തു. മേയർ പദവിയുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ലാലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്.
മേയർ പദവിയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ലാലി പറഞ്ഞു. മരണം വരെ കോൺഗ്രസുകാരിയാണ് താൻ. പാർട്ടിയിൽ ഉറച്ചുനിക്കും, എന്നും കോൺഗ്രസ് പ്രവർത്തകയായിരിക്കുമെന്നും ലാലി ജെയിംസ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിൽ വരണം. എഐസിസി, കെപിസിസി നേതാക്കളുമായി താൻ ബന്ധപ്പെട്ടെന്നും പിന്നാലെ ഡിസിസിക്ക് തന്നെ തിരിച്ചെടുക്കാൻ ഉള്ള നിർദേശം നൽകിയിരുന്നുവെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട്പറഞ്ഞു.
അതേസമയം മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജസ്റ്റിൻ പണപ്പെട്ടിയുമായി കോൺഗ്രസ് നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ് താൻ തഴയപ്പെട്ടതെന്നുമാണ് ലാലി ആരോപിച്ചിരുന്നത്. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് ചോദിച്ചിരുന്നു. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു. പിന്നാലെ ലാലിയെ പാർട്ടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.