-->
ഇറ്റലിയിലെ മറീന ഡി റാവന്നയിലെ കടൽത്തീരത്ത് അടിഞ്ഞ് കൂറ്റൻ സൺ മത്സ്യം. 8.2 അടി നീളവും 400 കിലോ ഭരവുമുള്ള മത്സ്യത്തെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീരക്കടലിൽ നീന്തിയിരുന്ന ഈ മത്സ്യത്തെ നാട്ടുകാർ ആഴക്കടലിലേക്ക് തിരിച്ചുവിട്ടിരുന്നെങ്കിലും പിന്നീട് തീരത്തടിയുകയായിരുന്നു. നിലവിൽ ശരീരത്തിൽ പരുക്കുകളൊന്നുമില്ലാത്തതിനാൽ ആന്തരിക പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.
പകുതി തിരണ്ടിയെപ്പോലെയും പകുതി സാധാരണ മത്സ്യത്തെപ്പോലെയുമുള്ള വിചിത്ര രൂപമാണ് സൺ ഫിഷുകളുടേത്. 'മോലാ മോലാ' എന്ന് വിളിക്കപ്പെടുന്ന ഈ വർഗം ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടാറുണ്ടെങ്കിലും ഇറ്റലിയിൽ കണ്ടെത്തിയത് അസാധാരണ വലുപ്പമുള്ള ഇനമാണ്. സാധാരണയായി നടുക്കടലിൽ മാത്രം കാണപ്പെടുന്ന ഇവ വളരെ അപൂർവ്വമായി മാത്രമേ തീരത്തേക്ക് എത്താറുള്ളൂ. ഈ സണ്‍ഫിഷിന്‍റെ വലുപ്പം തന്നെയായിരുന്നു അതിന്‍റെ മുഖ്യ ആകര്‍ഷണവും.
ഏകദേശം 8.2 അടിയോളം നീളമാണ് ഈ മത്സ്യത്തിനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക് 14 അടിവരെ നീളവും 10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.വൃത്താകൃതിയിലാണ് ഇവയുടെ ശരീരം.പിന്നിലായി രണ്ട് ചിറകുകൾ പോലെ തോന്നിക്കുന്ന ശരീരഭാഗവുമുണ്ട്.വാലില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. ഓസ്ട്രേലിയന്‍ തീരത്തു നിന്ന് ലഭിച്ച ഏറ്റവും വലുപ്പമേറിയ സണ്‍ഫിഷാണ് മുറേ നദീമുഖത്ത് നിന്നു ലഭിച്ചതെന്നാണു കരുതുന്നത്.
വലുപ്പവും രൂപവും ഭയപ്പെടുന്നതാണെങ്കിലും ഈ സണ്‍ഫിഷുകള്‍ മനുഷ്യര്‍ക്ക് അപകടകാരികളല്ല. ഇവയുടെ കടിയേറ്റാലും മനുഷ്യര്‍ക്കോ മറ്റു ജീവികള്‍ക്കോ മുറിവു പറ്റില്ല. സണ്‍ഫിഷുകളുടെ പല്ലുകള്‍ ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ചുണ്ടു കൊണ്ട് മൂടിയിരിക്കുന്നതാണ് ഇതിനു കാരണം. ഈ ചുണ്ടുകള്‍ കാരണം മുകളിലും താഴെയുമുള്ള പല്ലുകള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കാനാകില്ല. ജെല്ലിഫിഷുകളെയും സൂ പ്ലാങ്കത്തണുകളെയും മറ്റും വായ്ക്കുള്ളില്‍ വച്ചു ചവയ്ക്കാന്‍ മാത്രമാണ് ഈ പല്ലുകള്‍ സഹായകരമാകുക.