-->
മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലെത്തി പിന്നീട് ബിഗ്സ്ക്രീനില്‍ നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് കൊല്ലം സുധി. അകാലത്തില്‍ കൊല്ലം സുധി മരണപ്പെട്ടതോയൊണ് രേണു സുധിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞത്. കൊല്ലം സുധിയുടെ വാക്കുകളിലൂടെ രേണുവിനെ സ്നേഹിച്ചു തുടങ്ങിയ ആരാധകര്‍ക്ക് പിന്നീട് രേണുവിനോട് സഹതാപവും അനുകമ്പയുമൊക്കെ ആയിരുന്നു. പക്ഷേ സുധിയുടെ മരണത്തിനു ശേഷം ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെ രേണുവിനെതിരെ ആളുകള്‍ തിരിഞ്ഞു.
ഇന്റിമേറ്റ് റീല്‍സുകളും ആല്‍ബങ്ങളും ഹോട്ട് ഫോട്ടോഷൂട്ടുകളും കൊണ്ട് രേണു സുധി തിരക്കായതോടെ സൈബര്‍ മീഡിയ അറ്റാക്കിന്റെ മെയിന്‍ ഇരയായി രേണു. മലയാളം ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി കൂടി എത്തിയതോടെ ദുബായിലടക്കം ഉദ്ഘടാന വേദികളില്‍ തിളങ്ങുന്ന വൈറല്‍ താരമായി രേണു മാറി. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും നേരിടുന്നതിലും ഇപ്പോഴും മുന്‍പന്തിയിലാണ് രേണു സുധി.
ഇപ്പോഴിതാ ബിഗ് ബോസ് താരം ഹനാന്റെ പഴയ ഓഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് രേണു സുധി. ബിഗ് ബോസ് താരം ഹനാന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പഴയ ഓഡിയോ ക്ലിപ്പുകള്‍ വീണ്ടും കുത്തിപ്പൊക്കുന്നവർക്ക് മറുപടിയുമായാണ് രേണു വീഡിയോ പങ്കുവെച്ചത്. താൻ ഗർഭഛിദ്രം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം കഥകള്‍ ചമയ്ക്കുന്നവർ ഉത്തരവാദിയായ വ്യക്തിയെ കൂടി സമൂഹത്തിന് മുന്നില്‍ ഹാജരാക്കണമെന്നും രേണു വെല്ലുവിളിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകളെയും ആരോപണങ്ങളെയും വീഡിയോയില്‍ രേണു ശക്തമായി ചോദ്യം ചെയ്തു.
‘‘ഹനാൻ പറഞ്ഞ കഥകള്‍ വീണ്ടും വോയ്സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയർ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങള്‍ കൊണ്ട് വാ. കൊണ്ടുവന്നിട്ട് ബാക്കി കാര്യം ചെയ്യ്. അല്ലാതെ എനിക്കിപ്പോൾ എന്താണ് പറയാൻ പറ്റുക.
ഞാനിതേക്കുറിച്ച് പ്രതികരിക്കാതിരിക്കുകയായിരുന്നു. കാരണം ഹനാൻ എന്‍റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഇപ്പോൾ അവരെന്‍റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ അവരെന്റെ കൂട്ടുകാരിയല്ല. എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോട് പറയുകയാണ് ഞാൻ. വേറെ ചിലർ പറയുന്നത് സുധി ചേട്ടനുള്ളപ്പോൾ ഞാൻ വേറൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നാണ്.
സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ. ഹനാൻ പറയുന്നത് 22 കാരനാണെന്നാണ്. ആശുപത്രി രേഖകൾ ഒക്കെ ഉണ്ടെന്നാണ് പറയുന്നത്. എങ്കിൽ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ. ഞാൻ അബോർഷനാക്കണമെങ്കിൽ പീഡനമായിരിക്കുമല്ലോ. ഇനി ഇതേക്കുറിച്ച് പറഞ്ഞാൽ നീയൊക്കെ ഉത്തരവാദികളെ കൊണ്ട് വാ. എന്നിട്ട് നമുക്ക് ഒരുമിച്ചങ്ങ് കേസ് കൊടുക്കാം. അവിടെ വെച്ച് കാണാം...’’സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട രേണു സുധി പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ആസ്വദിക്കുന്നവരും ഷെയർ ചെയ്യുന്നവരും ഇത്തരം പ്രവർത്തികളില്‍ നിന്ന് പിന്തിരിയണമെന്നും രേണു വീഡിയോയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബായില്‍ അല്പവസ്ത്രധാരിയായി നടന്നതിന് രേണു സുധിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള ചില വാർത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടരെത്തുടരെ രേണുവിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളാണ് ഉണ്ടാകുന്നത്. പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണെന്നു പറഞ്ഞ് എല്ലാത്തിനും പ്രതികരിച്ച് രേണു സുധി തന്നെ രംഗത്ത് എത്താറുമുണ്ട്.