-->
വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഇപ്പോഴിതാ പ്രഭുദേവയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'മുക്കാബല'യ്ക്ക് അതിവേഗ ചുവടുകളുമായി സോഷ്യൽ മീഡിയയുടെ താരംഗമാകുകയാണ് കേരളത്തിൽ നിന്നുള്ള ഒരു കോളേജ് അധ്യാപിക. സെന്റ് തെരേസാസ് കോളേജിലെ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായ 31 വയസ്സുകാരി അരുണിമ ജെ. ആർ. ആണ് ഈ വൈറൽ നർത്തകി. ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ 'പ്രഗതി 2026' എന്ന കലാമേള ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വിദ്യാർത്ഥികളെയും കാണികളെയും ആവേശത്തിലാഴ്ത്തിയ ഈ പ്രകടനം.
വെള്ളി പ്രിന്റുകളുള്ള ഇളം നീല ബനാറസി സാരി ധരിച്ച് വേദിയിലെത്തിയ അരുണിമ, 'സ്ട്രീറ്റ് ഡാൻസർ' എന്ന ചിത്രത്തിലെ മുക്കാബലയുടെ പുതിയ പതിപ്പിനാണ് ചുവടുവെച്ചത്. സാരിയുടുത്ത് വളരെ പ്രയാസമേറിയതും വേഗതയേറിയതുമായ സ്റ്റെപ്പുകൾ അനായാസം ചെയ്തതിനൊപ്പം ഭരതനാട്യത്തിന്റെ ശൈലികളും അവർ നൃത്തത്തിൽ കോർത്തിണക്കിയിരുന്നു. സദസ്സിന്റെ അഭ്യർത്ഥനമാനിച്ച് 'കാലാ ചഷ്‌മ' എന്ന ഗാനത്തിനും അവർ ചുവടുവെച്ചു. സാരി ധരിച്ച് ഇത്രയും ഊർജ്ജസ്വലമായി നൃത്തം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച അരുണിമയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് ഇന്റർനെറ്റിൽ തരംഗമായത്.
ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു തുടങ്ങിയ അരുണിമ അക്കാദമിക് രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കലാക്ഷേത്ര ഫൗണ്ടേഷനിൽ നിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ. ബിരുദവും നേടിയ താരം നിലവിൽ പിഎച്ച്.ഡി. ചെയ്യുകയാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെലോഷിപ്പും അരുണിമയ്ക്ക് ലഭിച്ചിട്ടുണ്ട്. വസ്ത്രധാരണം നൃത്തത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ അധ്യാപികയ്ക്ക് പ്രശംസകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.