-->
കായംകുളത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ പാർട്ടി നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രീതിയിൽ വിവാദമാകുന്നുണ്ട്. കായംകുളത്ത് കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കണ്‍വെൻഷനിലാണ് മണ്ഡലം കണ്‍വീനർ ഇർഷാദ് ചക്കാലശ്ശേരി പ്രതിഭയെക്കുറിച്ച് മോശമായി സംസാരിച്ചത്.
സംഭവം ചർച്ചയായതോടെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, കേവലം ഖേദപ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വൻ പ്രതിഷേധം ഉയർന്നതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന് ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ സംഭവത്തിൽ ഇർഷാദ് ചക്കാലശ്ശേരിയെ പുറത്താക്കിയ മുസ്ളീം ലീഗിനെ പ്രശംസിക്കുകയാണ് നടൻ ജോയ് മാത്യു. ലീഗ് വീണ്ടും മാതൃകയാകുന്നുവെന്നും സൈബർ ഇടങ്ങളില്‍ മാത്രമല്ല കിട്ടുന്ന വേദികളിലെല്ലാം പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയർത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാർട്ടി നമുക്കുണ്ടെന്നും ജോയ് മാത്യു കുറിക്കുന്നു. എന്താണ് രാഷ്ട്രീയ ധാർമ്മികതയെന്ന് അവർ മുസ്ലിം ലീഗിനെ കണ്ടുപഠിക്കട്ടെ എന്നും താരം കുറിച്ചിട്ടുണ്ട്.
‘‘ലീഗ് വീണ്ടും മാതൃകയാകുന്നു... കായംകുളത്തെ വനിതാ സ്ഥാനാർത്ഥിയെ വാക്കാൽ മുറിപ്പെടുത്തുന്ന പരാമർശം നടത്തി എന്നതിന്റെ പേരിൽ അയാൾ
മാപ്പ് പറഞ്ഞു .എന്നാൽ അത് അവിടെ അവസാനിപ്പിക്കാതെ അയാളെ സംഘടനയിൽ നിന്നു തന്നെ പുറത്താക്കാൻ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാർമ്മികത.
ഈ കഥയിലെ സ്ത്രീ കഥാപാത്രം ഒരു വീഡിയോയിലൂടെ മാധ്യമപ്രവർത്തകരെ കേട്ടാലറക്കുന്ന ഭാഷയിൽ ആക്ഷേപിച്ചതിനു ഇന്ന് വരെ അവർ മാപ്പ് പറഞ്ഞിട്ടില്ല എന്നത് അവരുടെ പാർട്ടിയുടെ രാഷ്ട്രീയ ധാർമ്മികത.
സൈബർ ഇടങ്ങളിൽ മാത്രമല്ല കിട്ടുന്ന വേദികളിലെല്ലാം പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയർത്തുന്ന അശ്ലീലന്മാർ നേതാക്കളായിട്ടുള്ള ഒരു പാർട്ടിയുണ്ട് നമുക്ക്. എന്താണ് രാഷ്ട്രീയ ധാർമ്മികതയെന്ന് അവർ മുസ്ലിം ലീഗിനെ കണ്ടുപഠിക്കട്ടെ...’’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
കായംകുളത്ത് കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കണ്‍വെൻഷനിലാണ് മണ്ഡലം കണ്‍വീനർ ഇർഷാദ് ചക്കാലശ്ശേരി പ്രതിഭയെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞത്. വികസന പ്രവർത്തനങ്ങള്‍ ഒന്നും ചെയ്യാതെ വാക്ചാതുര്യത്താലും ശരീര അഴക് കൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേക്ക് വരികയാണെന്ന പരാമർശം നടത്തുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, യുഡിഎഫ് സ്ഥാനാർഥി എം ലിജു എന്നിവർ വേദിയിലുണ്ടായിരുന്നു.
സംഭവം ചാനലുകളില്‍ വൻ ചർച്ചയായതോടെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, കേവലം ഖേദപ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. വൻ പ്രതിഷേധം ഉയർന്നതോടെ ഇർഷാദിനെ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന് ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു.