-->
ദോഹ: സംഗീതത്തിന്റെ നാദസൗരഭ്യവും നൃത്തത്തിന്റെ ലാവണ്യവും ചേർന്ന് പതിനഞ്ച് വർഷം പിന്നിടുന്ന ഖത്തറിലെ ശ്രദ്ധേയമായ കലാപഠനകേന്ദ്രമായ കലാക്ഷേത്ര പതിനഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങുന്നു. കലയുടെ ശുദ്ധതയും ശാസ്ത്രീയതയും ഒരുമിക്കുന്ന പതിനഞ്ചാം വാർഷികാഘോഷം ജനുവരി ഒൻപതിന് ഹിലാലിലെ റീജൻസി ഹാളിൽ അരങ്ങേറുമെന്ന് മാനേജ്‌മെന്റ്വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷവേദിയിൽ കലയുടെ ദീക്ഷ നേടിയ ചെണ്ടകലാകാരന്മാർ ക്ഷേത്രോത്സവ നാദങ്ങളുടെ പുണ്യപ്രഭയോടെ അരങ്ങേറ്റം കുറിക്കും.
വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രൻ, വാദ്യ ശ്രേഷ്ഠ കലാമണ്ഡലം ശിവദാസ് ചെറുതാഴം എന്നിവരടക്കം മുപ്പതിലധികം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം ആഘോഷവേദിക്ക് ദീപ്തി പകരും.പന്ത്രണ്ടാം വയസ്സിൽ തന്നെ വയലിന്റെ നാദമധുരം ഹൃദയത്തിലേറ്റിയ വയലിനിസ്റ്റ് ഗംഗാ ശശിധരൻ ആഘോഷരാവിൽ സംഗീതത്തിന്റെ സ്വർണ്ണനിമിഷങ്ങൾ തീർക്കും. വക്രയിലെയും ഹിലാലിലെയും കലാക്ഷേത്ര പഠിതാക്കൾ വിവിധ ക്ലാസിക്കൽ നൃത്ത–സംഗീത അവതരണങ്ങളിലൂടെയും വാദ്യോപകരണ പ്രകടനങ്ങളിലൂടെയും സിനിമാറ്റിക് ഡാൻസിലൂടെയും കലയുടെ വൈവിധ്യം വേദിയിൽ പകർത്തും.
വാർഷികാഘോഷത്തിന്റെ ബ്രോഷർ ഓറിയന്റൽ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ വി. എസ്. നാരായണൻ പ്രകാശനം ചെയ്തു. റേഡിയോ സുനോ ആർ.ജെ അഷ്ടമി ചടങ്ങിൽ സാന്നിധ്യം വഹിച്ചു.2010ൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദീപം തെളിച്ച് ആരംഭിച്ച കലാക്ഷേത്രയിൽ
സംഗീതവും നൃത്തവും മാത്രമല്ല, യോഗയിലും കരാട്ടെയിലും പരിശീലനം നൽകുന്ന മികച്ച അധ്യാപകരാണ് വിദ്യാർത്ഥികളെ കലയുടെ സമഗ്രതയിലേക്ക് നയിക്കുന്നത്. ഹിലാൽ കലാക്ഷേത്രയിൽ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിത സന്തോഷ്, മഞ്ജുഷ ഉല്ലാസ്, മീനാക്ഷി പരശുറാം, അജീഷ് പുതിയിടത്ത്, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ