-->
ദോഹ: കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനം പൂർത്തിയാക്കി ദോഹയിൽ നിന്ന് മടങ്ങി. ഒക്ടോബർ 5 മുതൽ 7 വരെ നീണ്ടുനിന്ന സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ചനടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ ഖത്തർ പ്രധാനമന്ത്രിക്ക് കൈമാറിയ ഗോയൽ വ്യാപാരവും നിക്ഷേപവും ഉൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. ഖത്തർ വാണിജ്യ–വ്യവസായ മന്ത്രിയായ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി ചേർന്ന് ഇന്ത്യ–ഖത്തർ സംയുക്ത സാമ്പത്തിക, വാണിജ്യ കമ്മീഷൻ യോഗ (Joint Commission Meeting) ത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇരുവരും ചേർന്ന് ഖത്തർ ചേംബർ–ഫിക്കി (FICCI) സംയുക്തമായി രൂപീകരിച്ച ജോയിന്റ് ബിസിനസ് കൗൺസിൽ (JBC) യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
2030 ഓടെ ഇരു രാജ്യങ്ങളുടെയും വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനും ധാരണയായി. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനി, ഖത്തർ എയർവേയ്‌സ്, ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ ഡെവലപ്മെന്റ് ബാങ്ക്, ഖത്തർ ഫ്രീ സോൺ അതോറിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായും കേന്ദ്രമന്ത്രിനടത്തിയ കൂടിക്കാഴ്ചയിൽ സാമ്പത്തിക–വാണിജ്യ സഹകരണ സാധ്യതകൾ വിലയിരുത്തി. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (QIA) സിഇഒയുമായി നടത്തിയ കൂടിക്കാഴ്ചയിൽഗോയൽ ഇന്ത്യയിലെ നിക്ഷേപാവസരങ്ങൾ വിശദീകരിച്ചു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ലക്ഷ്യമാക്കുന്നതിനും QIAയുടെ ഇന്ത്യാ ഓഫീസ് ആരംഭിക്കുന്നതിനും ഇരുപക്ഷവും ധാരണയായി.
ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ (QBA) സംഘടിപ്പിച്ച ഉച്ചവിരുന്നിലും ജോയിന്റ് ബിസിനസ് കൗൺസിൽ യോഗത്തിലും പങ്കെടുത്ത കേന്ദ്ര മന്ത്രി ഖത്തറി വ്യവസായികളുമായും ആശയവിനിമയം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഖത്തറിലെ ഇന്ത്യൻസമൂഹത്തിലെ വാണിജ്യ പ്രമുഖരെയും പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഇന്ത്യയുടെ UPI പേയ്‌മെന്റ് സംവിധാനത്തിന്റെ ഖത്തർ ലോഞ്ച് ചടങ്ങിലും ഗോയൽ പങ്കെടുത്തു. കേന്ദ്ര മന്ത്രിയെ അനുഗമിച്ച FICCI, CII, ASSOCHAM എന്നീ പ്രധാന ബിസിനസ് സംഘടനകളുടെ പ്രതിനിധികളടങ്ങിയ പ്രതിനിധി സംഘം ഖത്തറിലെ പ്രമുഖ സാമ്പത്തിക–വ്യവസായ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തി.ഇരുരാജ്യങ്ങളും ചേർന്ന് ഉത്പാദനം, സാങ്കേതികവിദ്യ, നവോത്ഥാനം തുടങ്ങിയ മേഖലകളിൽ സഹകരണം ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു.കേന്ദ്രവാണിജ്യമന്ത്രിയുടെ സന്ദർശനം ഇന്ത്യ–ഖത്തർ സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ ശക്തിയും ദിശയും നേടുന്നതിനുള്ള വഴിത്തിരിവായിരിക്കും എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഷഫീക്ക് അറക്കൽ