-->
ദോഹ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ എംബസികൾ 24 മണിക്കൂറും സജ്ജമാണെന്നും പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ഗൾഫ് മേഖലയെയും പ്രവാസികളെയും പരാമർശിച്ചുള്ള പ്രധാനമന്ത്രിയുടെ നിർണ്ണായക പ്രസ്താവന.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന കരുതലിന് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. "നമ്മുടെ സൗഹൃദ രാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾ പൗരന്മാരെ സംരക്ഷിക്കുന്ന രീതിയിൽ ഞാൻ സംതൃപ്തനാണെന്ന് മോദി പറഞ്ഞു.ഏത് അടിയന്തര സാഹചര്യത്തിലും പ്രവാസികൾക്ക് തുണയാകാൻ എംബസികളും മിഷനുകളും രാപ്പകൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ കുടുങ്ങിപ്പോകുന്നവർക്ക് ഭക്ഷണം, താമസം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ മിഷനുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്കായി എംബസികളെ ആശ്രയിക്കണമെന്നുംമോദി ഓർമ്മിപ്പിച്ചു.നിലവിലെ സാഹചര്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ സോഷ്യൽ മീഡിയ വഴിയും മറ്റും കൃത്യമായ അറിയിപ്പുകൾ നൽകുന്നുണ്ട്. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി എംബസി ഹെൽപ്പ് ലൈനുകളെ ബന്ധപ്പെടാവുന്നതാണ്.
ഷഫീക്ക് അറയ്ക്കൽ