-->
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്.സി.ആർ.എ) നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ ഭേദഗതി ക്രൈസ്തവരെ ലക്ഷ്യമിട്ടാണെന്ന് കെ സി ആരോപിച്ചു. ക്രിസ്തുമസിന് കേക്കുമായി പോകുവുക എന്നിട്ട് നിയമം ഉപയോഗിച്ച് നേരിടുക. കന്യസ്ത്രീകളെ ആക്രമിച്ച പോലെ മറ്റൊരു ശ്രമം. ചെറിയ വിദേശ സഹായം നേടിയാൽ ആ സ്ഥാപനം ഏറ്റെടുക്കാൻ വഴി ഒരുക്കുന്ന ബിൽ. ഇതു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം പറഞ്ഞു .
ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനും പൗരസമൂഹ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ നടപടി. ബിജെപിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ ന്യൂനപക്ഷ സന്നദ്ധസംഘടനകളെ മുക്കുകയറിടാനുള്ള നീക്കമാണ് ഈ ഭേദഗതി ബില്ലിന്‍റെ ഉദ്ദേശ്യം. അതേസമയം സര്‍ക്കാരിന് താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന പഴുതുകളും നിയമഭേദഗതിയിലുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഈ ഭേദഗതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തവരെ ഉന്നംവച്ചുള്ള നിഗൂഢമായ നീക്കമാണിത്.ന്യൂനപക്ഷ സമുദായ സംഘടനകള്‍ ജീവകാരുണ്യ രംഗത്തും സാമൂഹിക,ജനസേവന,വിദ്യാഭ്യാസ രംഗത്തും നടത്തുന്ന സേവനങ്ങളെ പരിമിതപ്പെടുത്താന്‍ മാത്രമെ ഈ നടപടികൊണ്ട് കഴിയൂ. ഇതിനെ പാർലമെന്‍റിനകത്തും പുറത്തും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.