-->
ശ്രീകാര്യം : പൊതുജനങ്ങളെ നേരിൽകണ്ട് വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലുമെത്തിയ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ എൻഡിഎ ബിജെപി സ്ഥാനാർത്ഥി വി. മുരളീധരൻ ശ്രീകാര്യം പബ്ലിക് മാർക്കറ്റിലും കയറി.
മാർക്കറ്റിലെ വ്യാപാരികളോട് മാർക്കറ്റിന്റെ ദുരവസ്ഥ അദ്ദേഹം ചോദിച്ചറിഞ്ഞു. നിരവധി പ്രശ്നങ്ങളാണ് ഓരോ വ്യാപാരികളും അദ്ദേഹത്തോട് പറഞ്ഞത്. റോഡിനു വേണ്ടി സ്ഥലം ഏറ്റെടുത്ത ശേഷം മതിലും മറ്റും പൊളിച്ചിട്ട് മാർക്കറ്റ് താൽക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല എന്നതായിരുന്നു പ്രധാന ആക്ഷേപം. അതിനുപുറമേ കഴിഞ്ഞകാല കോർപ്പറേഷൻ ഭരണാധികാരികൾ കാട്ടിക്കൂട്ടിയ നടപടികൾ മൂലം മാർക്കറ്റ് തകർന്നതിനെക്കുറിച്ചും വിശദമായി തന്നെ മുരളീധരനോട് വ്യാപാരികൾ പറഞ്ഞു.
ബയോഗ്യാസ് പ്ലാന്റ് തകർന്നു കിടക്കുന്നതും, അതുമൂലമുണ്ടാകുന്ന ദുർഗന്ധവും, മേൽക്കൂരയില്ലാത്ത തുണുകളും, മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള സൗകര്യം ഇല്ലായ്മയും അവർ ചൂണ്ടിക്കാണിച്ചു. നിലവിലെ എംഎൽഎ ഒന്നും ചെയ്തിട്ടില്ലെന്നും, നൂറോളം കുടുംബങ്ങൾ നേരിട്ടും നിരവധി കുടുംബങ്ങൾ പരോക്ഷമായും ഉപജീവനം കഴിച്ചിരുന്ന മാർക്കറ്റാണിതെന്നും അവർ പറഞ്ഞു.
ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. താൻ ജയിച്ചാൽ മാർക്കറ്റ് ആധുനികരീതിയിൽ നവീകരിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് വി. മുരളീധരൻ അവിടെ നിന്നും മടങ്ങിയത്. മാർക്കറ്റിനു സമീപത്തും, ചെക്കാല മുക്കിലെയും എല്ലാ വ്യാപാരശാലകളിലും കയറി വി. മുരളീധരൻ വോട്ടഭ്യർത്ഥിച്ചു.
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് പോങ്ങുംമൂട് വിക്രമൻ, സംസ്ഥാന കൗൺസിൽ അംഗം ബി.ജി. വിഷ്ണു, മണ്ഡലം സെക്രട്ടറി ഉദയഗിരി വിഷ്ണു, ഏരിയ പ്രസിഡന്റ് ഷാജു, ചെറുവയ്ക്കൽ വാർഡ് കൗൺസിലർ ആർ. വിനോദ്, മഹിളാമോർച്ച നേതാക്കളായ ആനി അശോകൻ, ലക്ഷ്മി തുടങ്ങിയവർ വി. മുരളീധരനൊപ്പം ഉണ്ടായിരുന്നു.