Thursday, March 26, 2026 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 01.10 PM

ആ കോമഡി സീനിന് ഒട്ടും ലോജിക്കില്ല, പക്ഷേ ആളുകള്‍ ആ സീന്‍ വിശ്വസിച്ചു; റോഡ് റോളര്‍ രംഗത്തെക്കുറിച്ച് പ്രിയദര്‍ശന്‍

priyadarshan

താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണെന്ന് സംവിധായകൻ പ്രിയദർശൻ. ആ രം​ഗം സാങ്കേതികമായി തികച്ചും അസാധ്യമായ ഒന്നാണെന്നും യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണെന്നും പ്രിയ​ദർശൻ പറയുന്നു.

ഒരു റോഡ് റോളറിന് എൻജിൻ പ്രവർത്തിപ്പിക്കാതെ ഒരിക്കലും തനിയെ ഉരുണ്ടു പോകാൻ കഴിയില്ലെന്നും ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുള്ള അത്തരം വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാതെ നീങ്ങില്ലെന്നും പ്രിയദർശൻ പറയുന്നു. എങ്കിലും തന്റെ പ്രിയപ്പെട്ട ഹാസ്യ മുഹൂർത്തമായി ഈ രംഗത്തെ ഇന്നും നെഞ്ചേറ്റുന്നു എന്നാണ് പ്രിയദർശൻ പറഞ്ഞത്.

"മലയാളത്തിൽ ഒരു സിനിമയുണ്ട്, അതിൽ ഒരു റോഡ് റോളർ താഴേക്ക് ഉരുണ്ടു പോകുന്ന സീനുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു; ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല.

നിങ്ങൾ റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും, ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. അതിന് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുണ്ട്, സ്റ്റാർട്ട് ചെയ്യാതെ അത് നീങ്ങില്ല.

കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതു പോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്," പ്രിയദർശൻ പറയുന്നു. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ ആക്ഷേപ ഹാസ്യ സിനിമകളിൽ ഒന്നാണ് 1988 ൽ പുറത്തിറങ്ങിയ വെള്ളാനകളുടെ നാട്.

ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം സർക്കാർ സംവിധാനങ്ങളിലെ അഴിമതിയെയും ചുവപ്പുനാടകളെയും രസകരമായി പരിഹസിക്കുന്നു. കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ രംഗം ഇന്നും മലയാളികൾക്കിടയിൽ തരംഗമാണ്.

"താമരശ്ശേരി ചുരം", "പടച്ചോനേ ഇങ്ങള് കാത്തോളീ" തുടങ്ങിയ ഡയലോഗുകൾ ഈ ചിത്രത്തിലൂടെയാണ് ജനപ്രിയമായത്. 'ഇപ്പൊ ശരിയാക്കി തരാം' എന്ന് പറഞ്ഞ് റോഡ് റോളർ നന്നാക്കാൻ എത്തുന്ന പപ്പുവിന്റെ മൊയ്തീനും, അത് കണ്ട് നിസ്സഹായനായി നിൽക്കുന്ന മോഹൻലാലിന്റെ സി പി നായരും ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്.

Ads by Google
Thursday 26 Mar 2026 01.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW