-->
വണ്ടിപ്പെരിയാര്‍: കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചപ്പോള്‍ നടത്തിയ പ്രതികരണം വന്‍ വിവാദമായിരിക്കെ സമാന നീക്കത്തില്‍ ഇടുക്കിയും മുഖ്യമന്ത്രിയുടെ പെരുമാറ്റം. 'കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തും' എന്ന പ്രതികരണമാണ് ഇപ്പോള്‍ ചര്‍്ച്ചയാകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിനിടയിലാണ് അദ്ദേഹം മൈക്കിലൂടെ കര്‍ശനമായി പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടപ്പോഴായിരുന്നു സംഭവം. പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായും ആര്‍പ്പുവിളികളുമായും ഒച്ചവെച്ചതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ശബ്ദം നിയന്ത്രണാതീതമായതോടെ, പ്രസംഗം കേള്‍ക്കാന്‍ കഴിയാത്ത വിധത്തിലായി പോയി. 'കൂടുതല്‍ ഒച്ചവെച്ചാല്‍ പ്രസംഗം നിര്‍ത്തും' എന്ന് അദ്ദേഹം മൈക്കിലൂടെ കര്‍ശനമായി പറഞ്ഞു. ഇതോടെ സദസ്സ് പെട്ടെന്ന് നിശബ്ദമായി.
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചതും ഭൂമി തരംമാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കിയതും കേരളം അതിദാരിദ്ര്യ മുക്തമായതും മുഖ്യമന്ത്രി പ്രസംഗത്തില്‍ എടുത്തുപറഞ്ഞപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ ആവേശഭരിതരായത്. എന്നാല്‍ മുഖ്യമന്ത്രിയുടെ കര്‍ക്കശമായ പ്രതികരണത്തോടെ കൈയടികള്‍ നിലയ്ക്കുകയും സദസ്സ് പൂര്‍ണ്ണമായും നിശബ്ദമാവുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് കോന്നിയില്‍ നടന്ന കണ്‍വെന്‍ഷനിലും സമാനമായ രീതിയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെക്കുറിച്ച് സംസാരിക്കവെ സദസ്സില്‍ നിന്ന് ഒരാള്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍, 'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കോന്നിയിലെ പരാമര്‍ശം വിവാദമായപ്പോള്‍ തന്റെഭാഗം ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. പൊതുയോഗങ്ങള്‍ പത്രസമ്മേളനങ്ങള്‍ അല്ലെന്നും അവിടെ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തില്‍ സംസാരിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് അത് കേള്‍ക്കാതെ പോകാം, എന്നാല്‍ തടസ്സപ്പെടുത്താന്‍ പാടില്ല. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് പത്രസമ്മേളനങ്ങളിലാണ്. പൊതുയോഗങ്ങളില്‍ അനാവശ്യമായി ഇടപെട്ടാല്‍ കിട്ടുന്ന മറുപടി ഇത്തരത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.