-->
മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി. പ്രവാസി മലയാളികളുടെ ജീവിതവും അവര്‍ നേരിടുന്ന വെല്ലുവിളികളും ആവിഷ്‌കരിച്ച ചിത്രം വലിയ വിജയമാണ് നേടിയത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. മിക്ക പ്രേക്ഷകരെപ്പോലെ തനിക്കും ഇന്നും രണ്ടാമത് കാണാന്‍ സാധിക്കാത്ത സിനിമയാണ് പത്തേമാരിയെന്ന് പറയുകയാണ് ജുവല്‍ മേരി. ഒരു അഭിമുഖത്തിലാണ് ജുവല്‍ മേരി മനസ് തുറന്നത്.
'പത്തേമാരി ഞാന്‍ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാന്‍ പറ്റില്ല. കുറച്ച് കണ്ടിട്ട് അവസാനിപ്പിക്കും. ഭയങ്കര ഹാര്‍ട്ട് ബ്രേക്കിങ് ആണ് ആ സിനിമ. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ സിനിമ റിലീസ് ചെയ്ത സമയത്ത് തിയേറ്റര്‍ വിസിറ്റിന് പോയിരുന്നു. പള്ളിക്കല്‍ നാരായണന്‍ മരിക്കുന്ന രംഗത്തില്‍ മുമ്പിലിരുന്ന ഒരു പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു. അതൊക്കെ ഹാര്‍ട്ട് ടച്ചിങ് ആയ നിമിഷങ്ങളാണ്', ജുവൽ മേരിയുടെ വാക്കുകൾ.
തനിക്ക് ഇൻഡസ്ട്രിയിൽ അഡ്രസ് ഉണ്ടാക്കിത്തന്ന ആളാണ് മമ്മൂട്ടി എന്നും ജുവൽ മേരി പറഞ്ഞു. 'എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്ന ആളാണ് മമ്മൂക്ക. തുടരെ തുടരെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചു. മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ അഡ്രസ്. അവതാരക, കലാകാരി എന്നതിനേക്കാളുമൊക്കെ അപ്പുറത്താണ് എനിക്ക് ആ പേര്. ഒന്നും അല്ലാതിരുന്ന എന്നെ വിളിച്ച് ഈ വേഷം തന്നു. പൊക്കിയെടുത്ത് വച്ചത് പോലെയാണ്. അതും ഇത്രയും ലെജന്റ് ആയിട്ടുള്ള ഒരാള്‍. മമ്മൂട്ടിയ്ക്ക് അറിയുന്ന ആളാണ് ഞാന്‍ എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഞാന്‍ എന്റെ കൂട്ടുകാരോടൊക്കെ പറയും. എന്നെ മമ്മൂക്കയ്ക്ക് അറിയാമെന്നത് ഭയങ്കര ഫീലാണ്. അത് പറഞ്ഞ് അറിയിക്കാനാകില്ല', നടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെ കൂടാതെ ജുവല്‍ മേരി, ശ്രീനിവാസന്‍, സിദ്ധിഖ്, ജോയ് മാത്യു, സലിം കുമാര്‍ തുടങ്ങിയവരാണ് പത്തേമാരിയിലെ മറ്റ് പ്രധാന താരങ്ങള്‍. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം നിര്‍വഹിച്ച സിനിമയുടെ ഛായാഗ്രഹണം മധു അമ്പാട്ടും സംഗീതം ബിജിബാലും കൈകാര്യം ചെയ്യുന്നു.