-->
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഡെവലപ്പർ നിതാഖാത്ത്’ പദ്ധതിയുടെ പുതിയ ഘട്ടം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. 2026 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലായി ഈ ഘട്ടം നടപ്പാക്കാനാണ് തീരുമാനം.
ഈ തന്ത്രപ്രധാന പദ്ധതിയിലൂടെ സ്വകാര്യ മേഖലയിലായി സൗദി പൗരന്മാർക്കായി ഏകദേശം 3,40,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തൊഴിൽ വിപണിയുടെ ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നിർണായക നടപടിയായാണ് ഇതിനെ സർക്കാർ വിലയിരുത്തുന്നത്.
2021-ൽ ആരംഭിച്ച ഡെവലപ്പർ നിതാഖാത്ത് പദ്ധതി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 5.5 ലക്ഷം സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിൽ വിജയം കൈവരിച്ചിരുന്നു. ഈ നേട്ടമാണ് പദ്ധതിയെ അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
സ്വകാര്യ മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാതെ, അതേസമയം സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്ന രീതിയിലാണ് പുതിയ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രി അഹമ്മദ് അൽ-രാജി വ്യക്തമാക്കി. വിവിധ മേഖലകളിൽ സൗദി പൗരന്മാർ തെളിയിച്ച കഴിവുകളും പ്രാവീണ്യവുമാണ് ഈ തീരുമാനത്തിന് അടിസ്ഥാനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ മേഖലയുടെയും തൊഴിൽ സാഹചര്യം, ആവശ്യകത, പ്രത്യേകതകൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് സ്വദേശിവൽക്കരണ നിരക്കുകൾ നിശ്ചയിച്ചതെന്ന് തൊഴിൽ വിഭാഗം ഉപമന്ത്രി അബ്ദുള്ള അബു തനൈൻ അറിയിച്ചു. തൊഴിൽ വിപണിയിലെ ആവശ്യവും ലഭ്യതയും തമ്മിൽ സമതുലിതാവസ്ഥ ഉറപ്പാക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും പുതിയ ഘട്ടം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഗുണനിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ സ്വദേശികൾക്കായി കൂടുതൽ ആധുനികവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ പുതിയ നിതാഖാത്ത് പരിഷ്‌ക്കാരങ്ങൾ വഴിയൊരുക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ
-ഇ കെ ബാദുഷ