-->
ന്യുഡല്‍ഹി: പഹല്‍ഗാം കൂട്ടക്കൊലയൂം അതിന് മറുപടിയായി ഇന്ത്യ പാകിസ്താന് മേല്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ സമാന അവകാശവാദവുമായി ചൈനയും. ഈ വര്‍ഷം ആദ്യം നടന്ന സൈനിക സംഘര്‍ഷത്തില്‍ സമാധാന മദ്ധ്യസ്ഥത വഹിച്ചെന്ന അവകാശവാദമാണ് ചൈനയും നടത്തിയിരിക്കുന്നത്. ആഗോള സംഘര്‍ഷങ്ങള്‍ക്ക് സമാധാന ചര്‍ച്ച നടത്തുന്നയാളായി ചൈനീസ് വിദേശകാര്യ മന്ത്രിയും ബീജിംഗിനെ അവതരിപ്പിച്ചു.
ഇന്ത്യ മൂന്നാം കക്ഷി മധ്യസ്ഥത ആവര്‍ത്തിച്ച് നിരസിക്കുമ്പോഴാണ് അമേരിക്കയും പിന്നാലെ ചൈനയും രംഗത്ത് വരുന്നത്. ട്രംപിനെപ്പോലെ, വടക്കന്‍ മ്യാന്‍മറിലെ സംഘര്‍ഷങ്ങള്‍, കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയിലുള്ള സംഘര്‍ഷങ്ങള്‍, ഇറാനിയന്‍ ആണവ പ്രശ്‌നം എന്നിവയുള്‍പ്പെടെ മറ്റ് കാര്യങ്ങളിലൂം സമാധാന ശ്രമം നടത്തിയെന്ന അവകാശവാദമാണ് ഉന്നയിച്ചിരിക്കുന്നത്.
'രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുശേഷം ഏത് സമയത്തേക്കാളും കൂടുതല്‍ തവണ ഈ വര്‍ഷം പ്രാദേശിക യുദ്ധങ്ങളും അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഭൗമരാഷ്ട്രീയ പ്രക്ഷുബ്ധത വ്യാപിച്ചുകൊണ്ടിരുന്നു... നിലനില്‍ക്കുന്ന സമാധാനം കെട്ടിപ്പടുക്കുന്നതിന്, ഞങ്ങള്‍ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ചു, ലക്ഷണങ്ങളും മൂലകാരണങ്ങളും അഭിസംബോധന ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു,' ബീജിംഗില്‍ നടന്ന അന്താരാഷ്ട്ര സാഹചര്യത്തെയും ചൈനയുടെ വിദേശ ബന്ധങ്ങളെയും കുറിച്ചുള്ള സിമ്പോസിയത്തില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍' ഈ വര്‍ഷം ചൈന മധ്യസ്ഥത വഹിച്ച ഹോട്ട്സ്‌പോട്ട് പ്രശ്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാങ് യി അവകാശപ്പെട്ടു.
'ഹോട്ട്സ്പോട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഈ ചൈനീസ് സമീപനം പിന്തുടര്‍ന്ന്, വടക്കന്‍ മ്യാന്‍മറില്‍, ഇറാനിയന്‍ ആണവ പ്രശ്നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, പലസ്തീനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങള്‍, കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള സമീപകാല സംഘര്‍ഷം എന്നിവയില്‍ ഞങ്ങള്‍ മധ്യസ്ഥത വഹിച്ചു.' അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ഈ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ ആവര്‍ത്തിച്ച് തള്ളിയിട്ടുണ്ട്. പാകിസ്താന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.