-->
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ, ഘടകകക്ഷികളുമായുള്ള സി.പി.എമ്മിന്റെ സീറ്റ് വിഭജന ചര്‍ച്ച ഇന്നു നടക്കും. ഘടകകക്ഷികള്‍ക്കു കഴിഞ്ഞതവണ നല്‍കിയ സീറ്റുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണു സി.പി.എം. തീരുമാനം. എന്നാല്‍, 13 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണു കേരളാ കോണ്‍ഗ്രസ് (എം). ജോസ് കെ. മാണിയുമായി സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണനും സംസാരിച്ചിരുന്നു.
എന്നാല്‍ പന്ത്രണ്ട് എന്നുള്ളതു പതിമൂന്ന് ആക്കണമെന്ന നിലപാടാണു പാര്‍ട്ടിക്കുള്ളതെന്നാണു ജോസ് കെ. മാണി നേതാക്കളെ അറിയിച്ചത്.
കേരള കോണ്‍ഗ്രസിനെ 12 ല്‍ ഒതുക്കാമെന്ന വിശ്വാസത്തിലാണു സിപിഎം. ഇക്കാര്യത്തില്‍ ഇന്നു ധാരണയായേക്കും. കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തയോടെ പാലക്കാട് ജില്ലയില്‍ പകരം സീറ്റ് നല്‍കണമെന്നാണു കേരള കോണ്‍ഗ്രസിന്റെ ആവശ്യം. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ സി.പി.എം. റിബല്‍ സ്‌ഥാനാര്‍ഥി ജയിച്ച സാഹചര്യത്തില്‍ ഇത്തവണ മറ്റൊരു സീറ്റ് നല്‍കാമെന്നു വാഗ്‌ദാനമുണ്ടെന്നു കേരള കോണ്‍ഗ്രസ് വാദിക്കുന്നു. പാലായില്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി ജോസ് കെ. മാണി തന്നെ രംഗത്തിറങ്ങും.
കേരള കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ പാരമ്പര്യമനുസരിച്ചു സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ ചുമതല ചെയര്‍മാനാണ്. സീറ്റു ചര്‍ച്ചകള്‍ക്കും സ്‌ഥാനാര്‍ഥി നിര്‍ണയത്തിനും ചെയര്‍മാനെ ചുമതലപ്പെടുത്തിയാണ് കഴിഞ്ഞ പാര്‍ട്ടി സ്‌റ്റിയറിങ് കമ്മിറ്റി പിരിഞ്ഞതും. അതിനിടെ, മൂന്നില്‍നിന്ന് ആറു സീറ്റെന്ന ആവശ്യത്തിലാണു ആര്‍.ജെ.ഡിയു. മൂന്നു സീറ്റിലപ്പുറം പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണു സി.പി.എം അറിയിച്ചത്.
സി.പി.ഐയുമായി ചില സീറ്റുകള്‍ വച്ചുമാറാനുള്ള നീക്കം സി.പി.എം. നടത്തുന്നുണ്ട്. കണ്ണൂരില്‍ കോണ്‍ഗ്രസ് എസ് തന്നെ മത്സരിക്കുന്നതില്‍ ഇന്നു തീരുമാനമാകും. ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കും. ആന്റണി രാജുവിന്റെ കേസ് നടപടികള്‍ അനുകൂലമായാല്‍ തിരുവനന്തപുരം സീറ്റില്‍ അദ്ദേഹം മത്സരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് മറ്റേതെങ്കിലും ഒരു സീറ്റ് നല്‍കാനാണു സാധ്യത.
അതിനിടെ, ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്‍.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണു കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ പറയുന്നത്. സുധാരകരനെ സ്വതന്ത്രനായി രംഗമത്തിറക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുന്നതിനിടെയാണു ടി.പി. രാമകൃഷ്‌ണന്റെ പ്രതികരണം.
ജെബി പോള്‍