Thursday, March 12, 2026 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 10.59 AM

ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞെന്ന് പോസ്റ്റ്: പിന്നാലെ യുവതിക്കുനേരെ സൈബര്‍ ആക്രമണം

woman, face, cyberattack, two, husband

സോഷ്യല്‍ മീഡിയയിലൂടെ പല തെറ്റുദ്ധാരണകളും പൊട്ടിപുറപ്പെടാറുണ്ട്. ഇതിലൂടെ നിരപരാധികളായ പലരും സൈബര്‍ ആക്രമണം നേരിടാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് അങ്ങ് മലേഷ്യയിലും സംഭവിച്ചിരിക്കുന്നത്. ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതായി രേഖകളില്‍ തെറ്റായി കാണിച്ചതിനെ തുടര്‍ന്ന് ഒരു യുവതിക്കുനേരെ സോഷ്യല്‍ മീഡിയ സൈബറാക്രമണം നടത്തിയിരിക്കുകയാണ്. ഒരു വര്‍ഷമായി ഇവര്‍ രണ്ട് ഭര്‍ത്താക്കന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ഈ പോസ്റ്റ് യുവതിക്കെതിരേ വ്യാപകമായ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു. അതേസമയം, സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാതെ പലരും യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തി.

ആദ്യ ഭര്‍ത്താവിന്റെ സഹോദരി അകിന്‍ ഡെറാഹിം സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. 2024 നവംബര്‍ 5ന് തായ്‌ലാന്‍ഡിലെ സോംഗ്ഖലയില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീയുടെ രണ്ടാം വിവാഹത്തിന്റെ രേഖകളുടെ ഫോട്ടോകളാണ് അവര്‍ പങ്കുവെച്ചത്. ജോഹോറില്‍ നിന്നുള്ള ഒരു പുരുഷനെ അവര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്നും ഒരു വര്‍ഷത്തിലേറെയായി രണ്ട് പുരുഷന്മാരോടൊപ്പം താമസിക്കുകയാണെന്നും ഈ പോസ്റ്റില്‍ ആദ്യ ഭര്‍ത്താവിന്റെ സഹോദരി ആരോപിച്ചു. യുവതിയുടെ കാറില്‍ നിന്നാണ് ഈ രേഖകള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പോസ്റ്റ് വൈറലായതോടെ യുവതിക്കെതിരേ സാമൂഹികമാധ്യമത്തില്‍ ട്രോളുകള്‍ നിറയുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു.

പോസ്റ്റ് വൈറലായതോടെ യുവതിയുടെ ആദ്യ ഭര്‍ത്താവ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. 2022ല്‍ യുവതിയെ താന്‍ വിവാഹമോചനം നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ ഈ വിവാഹമോചനം ഇസ്ലാമിക് റിലീജിയസ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇയാളുടെ സഹോദരി പങ്കുവെച്ച പോസ്റ്റില്‍ പകുതി സത്യം മാത്രമെ പങ്കുവെച്ചിട്ടുള്ളൂവെന്ന് ഈ വിശദീകരണം വെളിപ്പെടുത്തി. വിവാഹമോചനം നടന്നുവെങ്കിലും അത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത് തന്റെ മേല്‍നോട്ടത്തിലാണെന്നും ഹാരിയന്‍ മെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി വെളിപ്പെടുത്തി. തായ്‌ലാന്‍ഡിലെ നടപടിക്രമങ്ങള്‍ എളുപ്പമായതിനാലും വിവാഹമോചന രേഖകള്‍ ആവശ്യമില്ലാത്തതിനാലുമാണ് താന്‍ അവിടെ പുനര്‍വിവാഹം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് യുവതിക്കെതിരേ കെലാന്റന്‍ ഇസ്ലാമിക് മതകാര്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. 2022ല്‍ വിവാഹമോചനം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവനകള്‍ യുവതിയും മുന്‍ ഭര്‍ത്താവും നല്‍കിയതായി JAHEAIK ഉദ്യോഗസ്ഥനായ മുഹമ്മദ് അസ്രി മത് ദൗദ് സ്ഥിരീകരിച്ചു. അവര്‍ക്ക് ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാരുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. മലേഷ്യയില്‍ മുസ്ലീം വിവാഹങ്ങളും വിവാഹമോചനങ്ങളും ഇസ്ലാമിക നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതാണ് യുവതിക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചത്. ഇത് തെറ്റിദ്ധാരണയ്ക്കും സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയ്ക്കും കാരണമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW