-->
മെല്‍ബണ്‍ : മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. മൂന്നാം മത്സരത്തിൽ മൂന്നു മാറ്റങ്ങളാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ വരുത്തിയത്. ആ മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങിൽ മൂന്നു വിക്കറ്റുമായി അർഷ്‌ദിപ് സിങ്ങും പിന്നീട് ആറാം വിക്കറ്റിൽ ഒന്നിച്ച വാഷിങ്ടൻ– ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയ ഉയർത്തിയ ആറ് വിക്കറ്റിന് 187 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 5 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശര്‍മ സമ്മാനിച്ചത്. മൂന്നോവറില്‍ ടീം 30 റണ്‍സിലെത്തി. നാലാം ഓവറില്‍ അഭിഷേകിനെ നതാന്‍ എല്ലിസ് പുറത്താക്കി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സ്കോറിങ് താഴാതെ നോക്കി. പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് ഗില്ലിന്റ (12 പന്തിൽ 15) വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. അധികം വൈകാതെ സൂര്യകുമാർ യാദവിനെയും (11 പന്തിൽ 24) പിന്നീട് ഒന്നിച്ച തിലക് വർമ (26 പന്തിൽ 29)– അക്ഷർ പട്ടേൽ (12 പന്തിൽ 17) സഖ്യവും ലക്ഷ്യബോധ്യത്തോടെ ബാറ്റുവീശി. 12–ാം ഓവറിൽ അക്ഷറിനെ നാഥാൻ എല്ലിസും 15–ാം തിലക് വർമയെ സേവ്യർ ബാർട്ടലെറ്റ് പുറത്താക്കുകയായിരുന്നു .
13 ഓവര്‍ അവസാനിക്കുമ്പോള്‍ 126-4 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. സുന്ദര്‍ ടീമിനെ 150 കടത്തി. പിന്നാലെ ജിതേഷ് ശര്‍മയുമായി ചേര്‍ന്ന് സുന്ദര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ നിന്ന് 49 റണ്‍സെടുത്തപ്പോള്‍ ജിതേഷ് ശര്‍മ 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാല് സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു വാഷിങ്ടന്റെ ഇന്നിങ്സ്. ജിതേഷ് ശർമ, മൂന്നു ഫോറടിച്ചു.ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു.
നേരത്തെ ടിം ഡേവിഡ് 74 റൺസും മാർക്കസ് സ്റ്റോയിനിസ് 64 റൺസും നേടിയപ്പോൾ ഓസീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. മാത്യു ഷോർട്ട് 26 റൺസ് നേടി. അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും നേടി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടി 20 യിൽ ഇന്ത്യ ജയിച്ചതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.