Friday, March 13, 2026 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 01.50 PM

അമേരിക്ക മുക്കിയത് ഇന്ത്യയുടെ അതിഥിയെ എന്ന് ഇറാന്‍ ; കയ്യൊഴിഞ്ഞ് ഇന്ത്യ, മോദിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷം

uploads/news/2026/03/828617/ship-sinking.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ച് മുക്കിയ ഇറാനിയന്‍ നാവികസേനയുടെ കപ്പലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ രാഷ്ട്രീയ വിവാദം മുറുകുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ സൈന്യവുമായി സംയുക്ത സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങിയ കപ്പലാണ് തകര്‍ത്തതെന്നും ഇന്ത്യ പ്രതിരോധിച്ചില്ലെന്നും ആക്ഷേപം ഉയരുമ്പോള്‍ ആക്രമണം നടന്നത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്നും സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങിയ കപ്പലിന്റെ കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലെന്നുമാണ് ഇന്ത്യയുടെ ന്യായീകരണം.

അമേരിക്ക തകര്‍ത്ത ഇറാനിയന്‍ കപ്പല്‍ ഇന്ത്യയുടെ അതിഥിയായിരുന്നെന്നും അമേരിക്ക കാട്ടിയത് കനത്ത അനീതിയാണെന്നും ഇറാന്‍ എക്‌സിലിട്ട പോസ്റ്റില്‍ വ്യക്തമാക്കി. ഇതിനെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യാഴാഴ്ച 'കടലില്‍ നടന്ന ക്രൂരത' എന്ന് വിശേഷിപ്പിച്ചു. കടലില്‍ നിന്നും മടങ്ങുകയായിരുന്ന കപ്പലിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമിക്കുന്നത് നിയമലംഘനമാണെന്നും ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ട കാര്യത്തില്‍ അമേരിക്കയ്ക്ക് ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

'ഇറാന്റെ തീരങ്ങളില്‍ നിന്ന് 2,000 മൈല്‍ അകലെ കടലില്‍ ഒരു ക്രൂരത യുഎസ് നടത്തി. ഏകദേശം 130 നാവികരെ വഹിച്ചുകൊണ്ട് ഇന്ത്യന്‍ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ദേനയെ മുന്നറിയിപ്പില്ലാതെ അന്താരാഷ്ട്ര ജലത്തില്‍ ഇടിച്ചുവീഴ്ത്തി.' അരഗ്ചി എക്സിലെ പോസ്റ്റില്‍ പറഞ്ഞു. യുഎസ് കഠിനമായി ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 25 ന് രാജ്യം വിട്ട കപ്പലിനെ ഇന്ത്യയുടെ അതിഥിയായി കണക്കാക്കാനാകില്ലെന്നും തങ്ങളുടെ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് ആക്രമണം ഉണ്ടായെതന്നുമാണ് േകന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ചൊവ്വാഴ്ച രാത്രി യുഎസ് നാവികസേന ഐറിസ് ദേന എന്ന യുദ്ധക്കപ്പലാണ് മുക്കിയത്. 87 ഇറാനിയന്‍ നാവികര്‍ മരണമടഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന ഒരു നാവികാഭ്യാസത്തില്‍ യുദ്ധക്കപ്പല്‍ പങ്കെടുത്തിരുന്നു. അതേസമയം ഇറാന്‍ കപ്പല്‍ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞു. ഇറാനിയന്‍ കപ്പല്‍ ഇന്ത്യന്‍ അതിഥിയല്ലെന്നും സൈനികാഭ്യാസം കഴിഞ്ഞ് തിരിച്ചുപോയെന്നും സഹായം തേടി സന്ദേശം വന്നില്ലെന്നും കേന്ദ്രം പറയുന്നു.

അതേസമയം സംഭവത്തില്‍ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരേ നടത്തുന്നത്. ഇസ്രായേലിനും അമേരിക്കയ്ക്കും അനുകൂലമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. നരേന്ദ്രമോദി മറ്റ് പ്രധാനമന്ത്രിമാരെ വെച്ചുനോക്കുമ്പോള്‍ ദുര്‍ബ്ബലനാണെന്നും അമേരിക്കയ്ക്ക് കീഴടങ്ങുകയാണെന്നും അയല്‍രാജ്യങ്ങളില്‍ പോലും കാര്യമായ നയതന്ത്രസ്വാധീനം ഇല്ലെന്നും വിമര്‍ശിച്ചു.

Ads by Google
Ads by Google
TRENDING NOW