-->
ടെഹ്‌റാന്‍: ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍. യു.എസും ഇസ്രായേലും ചേര്‍ന്നു നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പ്രതിഷേധിച്ചാണു നടപടിയെന്ന് ഇറാന്‍ കായിക മന്ത്രി അഹമ്മദ് ദോനിയാല്‍ വ്യക്‌തമാക്കി.
യു.എസ്.എ., കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്‌തമായാണു ലോകകപ്പ് സംഘടിപ്പിക്കുന്നത്. അമേരിക്കയുമായും ഇസ്രായേലുമായുള്ള കടുത്ത രാഷ്ര്‌ടീയ സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇറാന്‍ തീരുമാനമെടുത്തത്. അയത്തൊള്ള ഖമേനിയുടെ കൊലപാതകത്തിലേക്ക് നയിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളുംഅതിനെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ദേശീയ ടെലിവിഷനിലൂടെയാണ് കായിക മന്ത്രി അഹമ്മദ് ദോനിയാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യുദ്ധ പശ്‌ചാത്തലത്തില്‍ അമേരിക്കയില്‍ പോയി കളിക്കാന്‍ ഇറാന്‍ ടീമിന് കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇറാന്റെ പിന്മാറ്റം ഫിഫയ്‌ക്ക് പ്രതിസന്ധിയായി.
ഇറാന്‍ ടീമിന് ലോകകപ്പ് വേദിയിലേക്ക് സ്വാഗതമുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറപ്പു നല്‍കിയിരുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറാന് പകരമായി ഏത് ടീം ലോകകപ്പില്‍ കളിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. നിയമ പ്രകാരം ഫിഫയ്‌ക്ക് പിന്മാറുന്ന ടീമിന് പകരക്കാരെ കണ്ടെത്താം. ഇറാന് പകരക്കാരായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലുള്ള ഒരു ടീമിനെ പരിഗണിച്ചേക്കും. ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫില്‍ തോറ്റാല്‍ ഇറാഖിന് അവസരം നല്‍കും. ഏഷ്യന്‍ മേഖലയിലെ ഉയര്‍ന്ന സ്‌ഥാനം പരിഗണിച്ചാണിത്. ഇറാഖും ബോളീവിയയും സുരിനാമും തമ്മിലുള്ള മത്സരത്തിലെ വിജയിയും തമ്മിലാണ് ഇറാഖ് ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫ് കളിക്കേണ്ടത്. ഇറാഖ് ജയിക്കുകയാണെങ്കില്‍ യു.എ.ഇ. ആയിരിക്കും ഇറാന് പകരം ഇടംനേടുക. ലോക റാങ്കിങ് പ്രകാരം പകരക്കാരെ നിശ്‌ചയിച്ചാല്‍ ഇറ്റലിക്കായിരിക്കും സാധ്യത.