-->
തായ്‌വാനില്‍ കാന്‍സര്‍ ബാധിതയുടെ കയ്യില്‍ നിന്നും തട്ടിയത് മൂന്നു കോടിയിലധികം രൂപ. മരണഭീതി വരുത്തി ആത്മീയ പഠനത്തിന് ചേര്‍ത്താണ് മൂന്നുകോടിയിലധികം രൂപ അവരില്‍ നിന്ന് തട്ടിയത്. ചെലവുകള്‍ക്കായി അവര്‍ക്ക് സ്വന്തം വീടുപോലും വില്‍ക്കേണ്ടിവന്നു. 2013 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. 'വാങ്' എന്ന് മാത്രം പേര് വെളിപ്പെടുത്തിയ സ്ത്രീ, ഷാങ്, ചെന്‍ എന്നീ രണ്ട് സ്ത്രീകള്‍ നടത്തിയിരുന്ന ഒരു ആത്മീയ കോഴ്‌സില്‍ ചേര്‍ന്നു. 'ആത്മീയ വികസനം' വാഗ്ദാനം ചെയ്തായിരുന്നു കോഴ്‌സില്‍ ചേര്‍ത്തത്. എന്നാല്‍ അവിടെ നടന്നത് വിചിത്രമായ ചില കാര്യങ്ങളായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വാങ്ങിന്റെ മകനും കോഴ്‌സില്‍ ചേര്‍ന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, കോഴ്‌സില്‍ പങ്കെടുത്തവരെ അങ്ങേയറ്റം കഠിനവും അപമാനകരവുമായ പരിശീലനങ്ങള്‍ക്ക് വിധേയരാക്കി. റോഡരികില്‍ മുട്ടുകുത്താനും, പരസ്പരം അപമാനിക്കാനും, മറ്റുള്ളവരുടെ കാല്‍വിരലുകള്‍ നക്കാനും പോലുള്ള വിചിത്രമായ കാര്യങ്ങള്‍ ചെയ്യാന്‍ പോലും അവരെ നിര്‍ബന്ധിച്ചു. നിയമങ്ങള്‍ കര്‍ശനമായിരുന്നു, പങ്കെടുത്തവര്‍ക്ക് ഭയം കാരണം അവ അനുസരിക്കേണ്ടിയും വന്നു. ഞെട്ടിക്കുന്ന സംഭവത്തില്‍, 2021ല്‍ വാങ്ങിനെയും മകനെയും സ്വവര്‍ഗ്ഗ വിവാഹത്തിന് നിര്‍ബന്ധിക്കുകയും അടുത്ത വര്‍ഷം വിവാഹമോചനം നേടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്ത്രീ തന്റെ ഭര്‍ത്താവുമായി വിവാഹമോചനം നേടാന്‍ സമ്മതിക്കുന്നത് വരെ തന്നെ മര്‍ദ്ദിച്ചുവെന്നും, അതിനുശേഷം ഉടന്‍ തന്നെ വാങ്ങിനെ വിവാഹം കഴിപ്പിച്ചുവെന്നും പറഞ്ഞു.
പ്രോഗ്രാമിന്റെ സംഘാടകര്‍ വാങ്ങിന്റെ ആരോഗ്യനിലയെക്കുറിച്ച് ഭീതി പരത്തി. 'നിങ്ങള്‍ മരിക്കാന്‍ പോകുകയാണ്, ദൈവങ്ങള്‍ക്ക് പോലും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. അവസാനം നിങ്ങളുടെ കുടുംബം തകരും, മരണം ഒഴിവാക്കാനാവില്ല, പകയോടെ നിങ്ങള്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയില്ല, പുനര്‍ജന്മം ലഭിക്കില്ല' ചെന്‍ അവരോട് പറഞ്ഞു. കോഴ്‌സില്‍ ചേരാന്‍ വലിയ ചിലവാണ് ഉണ്ടായിരുന്നത്. 'എനര്‍ജി പ്യൂരിഫിക്കേഷന്‍ മാസ്റ്റര്‍' എന്ന പദവി ലഭിക്കാന്‍ ഏകദേശം 57 ലക്ഷം രൂപ നല്‍കേണ്ടതുണ്ടെന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഫോണ്‍ കോള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തുക പോലുള്ള ചെറിയ പിഴവുകള്‍ക്ക് പോലും പങ്കെടുത്തവരില്‍ നിന്ന് 2,800 രൂപ പിഴ ഈടാക്കി. ചില കേസുകളില്‍, പങ്കെടുത്തവരോട് പലതവണ തല ഭിത്തിയിലിടിക്കാനും അതിന്റെ ഫോട്ടോയെടുത്ത് തെളിവായി അപ്‌ലോഡ് ചെയ്യാനും ഉത്തരവിട്ടു.
എന്നാല്‍ തന്റെ കാന്‍സര്‍ വഷളായേക്കുമോ എന്ന ഭയം കാരണം, വാങ് മകനോടൊപ്പം 2023 മാര്‍ച്ച് വരെ ക്ലാസുകളില്‍ പങ്കെടുത്തു. ഈ സമയത്ത്, വാങ് മൊത്തം 1.95 കോടി രൂപ നല്‍കി. മകന്‍ ഏകദേശം 1.86 കോടി രൂപ സംഭാവന ചെയ്തു. ഈ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, കോഴ്‌സുകള്‍ക്ക് പണം കണ്ടെത്താന്‍ കുടുംബ വീട് വില്‍ക്കാന്‍ നിര്‍ബന്ധിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നിയമോപദേശം തേടിയപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി വാങ്ങിനും മകനും മനസ്സിലായത്. അവര്‍ ഷാങ്ങിനും ചെന്നിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. കോഴ്‌സുകള്‍ 10 വര്‍ഷം നീണ്ടുനിന്നതിനാല്‍ ഉയര്‍ന്ന ഫീസ് ന്യായീകരിക്കാവുന്നതാണെന്നും അത് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഈ 'ആള്‍ദൈവങ്ങള്‍' കോടതിയില്‍ വാദിച്ചു.
എന്നാല്‍ കോടതി ഇരകള്‍ക്ക് അനുകൂലമായി വിധിച്ചു. ഷാങും ചെന്നും ചേര്‍ന്ന് വാങ്ങിനും മകനും ഏകദേശം 3.83 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു