-->
മുംബൈ : ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയൻ വനിതകൾ 10 വിക്കറ്റ് നഷ്ടത്തിൽ 412 റൺസാണ് അടിച്ചുകൂട്ടിയത്. 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ജോര്‍ജിയ വോള്‍ 81ഉം എല്‍സി പെറി 68ഉം ആഷ്‌ലി ഗാര്‍ഡ്‌നര്‍ 39ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റെടുത്തു.
മത്സരത്തിന്റെ ആരംഭം മുതൽ അടിച്ചുകളിച്ച ക്യാപ്റ്റൻ അലൈസ ഹീലിയും ജോർജിയ വോളും മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. അലൈസ വെറും 18 പന്തിൽ നിന്നും ഏഴ് ഫോറടിച്ച് 30 റൺസ് നേടി.മൂന്നാമത് ക്രീസിലെത്തിയ എല്ലീസ് പെറിയും ജോർജിയ വോളും സ്‌കോറിങ് നിലനിർത്തി തന്നെ മുന്നേറി. രണ്ടാം വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് വോൾ പിരിഞ്ഞത്. 68 പന്തിൽ നിന്നും 14 ഫോറടക്കം 81 റൺസാണ് വോൾ സ്വന്തമാക്കിയത്. എന്നാൽ പിന്നീടെത്തിയ ബെത് മൂണി ഇന്ത്യൻ ബൗളിങ്ങിന് മേൽ കൊടുകാറ്റാകുകയായിരുന്നു. എല്ലീസ് പെറിയെ കൂട്ടുപിട്ട് ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച അവർ 75 പന്തിൽ നിന്നും 23 ഫോറും ഒരു സിക്‌സറുമടക്കം 138 റൺസാണ് അടിച്ചുക്കൂട്ടിയത്.
പെറി 72 പന്തിൽ നിന്നും 68 റൺസ് നേടിയെങ്കിലും ബെത്ത് മൂണി അറ്റാക്ക് തുടരുകയായിരുന്നു. ആഷ്‌ലെയ്ഗ് ഗാർഡൻ 24 പന്തിൽ 39 റൺസുമായി മികച്ച പിന്തുണ നൽതി. ഒരു ഘട്ടം 450ന് മുകളിൽ പോകുമെന്ന് തോന്നിയ സ്‌കോറിങ് മൂണി പുറത്തായപ്പോൾ കുറയുകയായിരുന്നു. ലോവർ ഓർഡർ ബാറ്റർമാർക്കും വാലറ്റക്കാർക്കും വിക്കറ്റുകൾ സൂക്ഷിച്ച് അറ്റാക്ക് ചെയ്യുവാൻ സാധിച്ചില്ല.