-->
ബര്‍മിങ്ങാം: ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് മുന്നില്‍ ഇംഗ്ലീഷ് പോരാട്ടം. ഇന്ത്യൻ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്ന് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഹാരി ബ്രൂക്കും(111) ജെയ്മി സ്മിത്തും(133) ഇംഗ്ലണ്ടിനെ കരകയറ്റി. ഇരുവരും സെഞ്ചുറി തികച്ചതിന് പിന്നാലെ ടീം സ്കോർ മുന്നൂറും കടന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം കളിയാരംഭിച്ചത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് പതറി. രണ്ടുവിക്കറ്റുകള്‍ കൂടി പിഴുതെടുത്ത് ഇന്ത്യ, ഇംഗ്ലീഷ് നിരയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ജോ റൂട്ടും(22), ബെന്‍ സ്‌റ്റോക്ക്‌സും(0) ആണ് പുറത്തായത്. രണ്ട് താരങ്ങളെയും മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.
ഒന്നാമിങ്സിൽ തകര്‍ച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. 25-റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റ് നഷ്ടമായി. സാക് ക്രോളി (19), ബെന്‍ ഡക്കറ്റ്(0), ഒല്ലി പോപ്പോപ്(0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് ക്രോളിയെ മുഹമ്മദ് സിറാജ് കൂടാരം കയറ്റി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിൽ എല്ലാവരും പുറത്തായി. ഇരട്ട സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലിന്റെയും അർധ സെഞ്ച്വറികൾ നേടിയ രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവരുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.