-->
കോഴിക്കോട്: മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഡോ. എം.കെ.മുനീറിന്റെ നടക്കാവിലെ ക്രെസന്റ് വീട് ജപ്‌തി ചെയ്യാന്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ കടബാധ്യത മുസ്ലിം ലീഗ് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് പരസ്യപ്രഖ്യാപനമില്ലെങ്കിലും എം.കെ. മുനീറിന് കൂടി സമ്മതമാണെങ്കില്‍ മാര്‍ച്ച് 31നകം കടബാധ്യത തീര്‍ക്കാനാണ് സംസ്‌ഥാന നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, വീട് നവീകരിക്കുന്നതിന് വേണ്ടിയാണ് വായ്‌പ എടുത്തിരുന്നതെന്നും തിരിച്ചടവിന് പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും എം.കെ. മുനീര്‍ പ്രതികരിച്ചു. നേതൃത്വം വിളിച്ചിരുന്നു, സഹായിക്കണമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയോട് അത് പറയുന്നത് ശരിയല്ല. ഓരോ വ്യക്‌തികളും ഉണ്ടാക്കുന്ന കടബാധ്യത പാര്‍ട്ടി വീട്ടുകയെന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും എം.കെ. മുനീര്‍ പ്രതികരിച്ചു. എം.കെ. മുനീറിന്റെ വീട് അദ്ദേഹത്തിന്റെ മാത്രം വീടല്ല, ഞങ്ങളോരോരുത്തരുടേയും വീടാണെന്ന് ലീഗ് ദേശീയ സെക്രട്ടറിയും കോഴിക്കോട് സൗത്തിലെ യു.ഡി.എഫ് സ്‌ഥാനാര്‍ഥിയുമായ അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. ജപ്‌തി നോട്ടീസ് എന്നത് സാങ്കേതികത്വം മാത്രമാണ്.
അങ്ങനെ ഒരു സംഭവം ഉണ്ടാകില്ല. അത്തരമൊരു ചര്‍ച്ചക്ക് ഇനി പ്രസക്‌തിയില്ലെന്നും ഫൈസല്‍ ബാബു പറഞ്ഞു. മുനീറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച്‌്. മുഹമ്മദ്‌കോയ നിര്‍മിച്ച നടക്കാവിലെ വീടാണ് ജപ്‌തി ഭീഷണി നേരിടുന്നത്. കാലിക്കറ്റ് സര്‍വീസ് സഹകരണ ബേങ്കില്‍ 58 ലക്ഷം രൂപയാണ് ബാധ്യതയുള്ളത്. മാര്‍ച്ച് 31നകം തുക അടച്ചില്ലെങ്കില്‍ വീട് ജപ്‌തി ചെയ്ുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സി.എച്ച്‌്. മുഹമ്മദ്‌കോയയുടെ കാലത്ത് നടക്കാവിലെ ക്രെസന്റ് വീട് മുസ്‌്ലീംലീഗിന്റെ ആസ്‌ഥാനം പോലെ പ്രവര്‍ത്തിച്ച ഇടമാണ്.