Wednesday, March 11, 2026 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 08.52 AM

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമിട്ട് ബിജെപി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ പ്രധാനമന്ത്രി തുടക്കമിടും

uploads/news/2026/03/829343/modi-roadshow.gif

കൊച്ചി: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍നേട്ടം ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ബിജെപിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണരംഗത്തേക്ക്് മാസ് എന്‍ട്രി. കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ആവേശത്തില്‍ ഇളക്കിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിന് തുടക്കമിടും. നാളെ കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രചരണഉദ്ഘാടനത്തിന് പുറമേ കോടികളുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുകളും ഉള്‍പ്പെടെ വന്‍ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

നാളെ കൊച്ചിയിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി തേവര മുതല്‍ എംജി റോഡിലൂടെ റോഡ് ഷോയുടെ ഭാഗമാകും. അതിന് ശേഷം വിവിധ ചടങ്ങുകളില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 1.30-ഓടെ കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമര്‍പ്പിക്കലും തറക്കല്ലിടലും ഫ്‌ലാഗ് ഓഫ് കര്‍മവും നിര്‍വഹിക്കും.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) പ്രതിവര്‍ഷ 400 കിലോ ടണ്‍ ഉല്‍പ്പാദനശേഷി കണക്കാക്കുന്ന 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന കൊച്ചി എണ്ണശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. പാക്കേജിങ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീന്‍. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറച്ച് ഇന്ത്യയുടെ ആഭ്യന്തര പോളിമര്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുക, വ്യവസായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഉന്നമിടുന്നത്.

റോഡ് അടിസ്ഥാനസൗകര്യമേഖലയില്‍ 2,650 കോടി രൂപയിലധികം ചെലവില്‍ രണ്ട് റോഡ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതില്‍ ആദ്യത്തേത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. ഈ പാത കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകള്‍ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടുമുള്‍പ്പെടെ, സമീപപ്രദേശങ്ങള്‍ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും. കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കല്‍ തുറമുഖവുമായുള്ള ബന്ധം വര്‍ധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.

രണ്ടാമത്തെ പദ്ധതി ഏകദേശം 2,140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വെങ്ങളംമുതല്‍ രാമനാട്ടുകരവരെയുള്ള കോഴിക്കോടു ബൈപ്പാസിന്റെ ആറുവരിപ്പാതയാണ്. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സര്‍വീസ് റോഡുള്ള ആറുവരി ദേശീയ പാതയാണ്. ഇതു ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിക്കാനും റോഡുസുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഈ ദൂരപരിധിയിലുള്ള യാത്രാസമയം ഒരുമണിക്കൂറിലധികം എന്നതില്‍നിന്ന് ഏകദേശം 1520 മിനിറ്റായി കുറയുമെന്നു പ്രതീക്ഷിക്കുന്നു. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും.

പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ റോഡുകള്‍ ഗ്രാമീണ-മലയോര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും. അമൃതഭാരത സ്റ്റേഷന്‍ പദ്ധതിക്കുകീഴില്‍ പുനര്‍വികസിപ്പിച്ച ഷൊര്‍ണൂര്‍ ജങ്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടുംകൂടിയാണ് ഈ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW