-->
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആകാശപാത പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയത്. യുഡിഎഫിന്റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോളുള്ള ടവറിന്റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആകാശപാത നിർമാണം തുടങ്ങിയത്. ശീമാട്ടി റൗണ്ട്എബൗട്ടിലായിരുന്നു ആകാശപാത നിർമാണം ആരംഭിച്ചത്. കിറ്റോകോയ്‌ക്കായിരുന്നു നിർമാണ ചുമതല. എന്നാൽ സർക്കാർ മാറിയതോടെ കിറ്റോകോയ്‌ക്കുള്ള ഫണ്ട് കുടിശ്ശികയാകുകയും പദ്ധതി നിലയ്ക്കുകയുമായിരുന്നു.