-->
തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉണ്ടായത് ഗുരുതരമായ വീഴ്ച രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്‌സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് പറഞ്ഞു. അമൃതാ ആശുപത്രിയില്‍ കത്രിക എത്രയും വേഗത്തില്‍ പുറത്തെടുക്കാനാണ് ശ്രമം നടത്തുകയാണ്.
അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമായതിനാല്‍ അടിയന്തര സാഹചര്യമില്ല. അതേസമയം 2021 ല്‍ വണ്ടാനത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബിക ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് പറഞ്ഞു. യൂണിറ്റ് ചീഫ് ആകുമ്പോള്‍ സ്വാഭാവികമായും എല്ലാവരും എന്റെ പേരല്ലേ പറയുകയുള്ളു എന്നും ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ വന്ന് തന്നെ കണ്ടു എന്ന ആരോപണവും ലളിതാംബിക തള്ളി. ഈ ഓപ്പറേഷനിലാണ് വന്നതെന്ന് എന്താണ് ഉറപ്പെന്ന് ചോദിച്ച അവര്‍ ഉഷയ്ക്ക് മുമ്പും ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടെന്നും അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാമെന്നും ചോദിച്ചു. ഈ സംഭവത്തില്‍ വീഴ്ച സംഭവിച്ചോ എന്ന്് അവര്‍ വ്യക്തമാക്കിയതുമില്ല.
താനല്ല ഈ സര്‍ജറി ചെയ്തതെന്നും അതില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നും വിരമിക്കുന്നതിന് തൊട്ട് മുന്‍പുള്ള സംഭവമായതിനാല്‍ വലിയ കേസുകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞു. അമ്മയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ലളിതാംബിക ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നുവെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും ഇരയുടെ മകനും വ്യക്തമാക്കി.