-->
കൊല്ലം: സോളാര്‍ കേസ് സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സോളാര്‍ കേസിലെ പരാതിക്കാരി സരിതാനായരുടെ കത്തില്‍ കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗൂഡാലോചനയാണെന്ന് കാണിച്ച് അഡ്വ. സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പരാതിക്കാരിയുടെ 21 പേജുള്ള ഒറിജിനല്‍ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നായിരുന്നു അഡ്വ. സുധീര്‍ ജേക്കബിന്റെ പരാതി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്നും അത് തനിക്ക് ദോഷമായി ബാധിക്കുമെന്നും കാണിച്ചാണ് കെ.ബി. ഗണേഷ്‌കുമാര്‍ കോടതിയെ സമീപിച്ചത്. സോളാര്‍ ഗൂഡാലോചന കേസില്‍ പരാതിക്കാരിയുടെ കത്ത് ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗത്തിന് കൈമാറിയിരുന്നതായി സരിതാനായരുടെ മുന്‍ അഭിഭാഷകനായിരുന്ന അഡ്വ. ഫെനി ബാലകൃഷ്‌ണന്‍ മൊഴി നല്‍കിയിരുന്നു.
പഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്ന പ്രദീപ് കുമാറിനും ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനും കത്തു കൈമാറിയിരുന്നതായാണ് ഫെനി ബാലകൃഷ്‌ണന്‍ മൊഴി നല്‍കിയിട്ടുള്ളത്. ഫെനി ബാലകൃഷ്‌ണന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ പീഡന കേസില്‍ കുടുക്കുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നതായി മുന്‍ പഴ്‌സണല്‍ സ്‌റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.