-->
ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് 16 വര്‍ഷങ്ങള്‍. 49-ാമത്തെ വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി ഇന്നും നിലനില്‍ക്കുന്ന പാട്ടുകളെഴുതി വച്ചിട്ടാണ് അദ്ദേഹം യാത്രയായത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മദിവസം ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ജി വേണുഗോപാല്‍. എത്രത്തോളം സരസനും സൗഹാര്‍ദ്ദപൂര്‍ണ്ണനുമാകാന്‍ സാധിക്കുമോ, അത്രത്തോളം വഴക്കാളിയുമാകാം. ലഹരിപിടിപ്പിക്കുന്ന പാട്ട്, ചിരി, അഭിനയ മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട് എന്നാണ് വേണുഗോപാല്‍ പറയുന്നത്
‘പ്രതിഭാധനനായ ഗാനരചയിതാവ്, കവി. പുത്തന്‍ എന്ന വിളിപ്പേരുള്ള ഗിരീഷ്. ' സിനിമയ്ക്കെഴുതാന്‍ ഞാനും മഹാകവി ജി ശങ്കരക്കുറുപ്പും ഒരുമിച്ച് പോയാല്‍ മഹാകവി തോറ്റ് മടങ്ങും ' എന്ന് നെഞ്ച് വിരിച്ച് പറയുമായിരുന്നു അവന്‍. കൂട്ടുകൂടലുകളുടേയും കലഹങ്ങളുടേയും ഓര്‍മ്മകള്‍ ! ഇന്നവന്റെ പതിനാറാം ഓര്‍മ്മ ദിനം.
അന്തി ചർച്ചകളിലും ആഘോഷരാവുകളിലും പുത്തൻ കത്തിക്കയറും. എത്രത്തോളം സരസനും സൗഹാർദ്ദപൂർണ്ണനുമാകാൻ സാധിക്കുമോ, അത്രത്തോളം വഴക്കാളിയുമാകാം. ലഹരിപിടിപ്പിക്കുന്ന പാട്ട്, ചിരി, അഭിനയ മുഹൂർത്തങ്ങൾ നിരവധിയുണ്ട്.
സംഭവ കഥകൾ പുത്തൻ മേമ്പൊടി ചേർത്തഭിനയിച്ചു ഫലിപ്പിക്കും. ഒരിക്കൽ ക്യാപ്റ്റൻ രാജുവും ചില മൃഗങ്ങളും കാടും മാത്രം പശ്ചാത്തലമായൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പുകൾ. പൊള്ളുന്ന കോടമ്പാക്കം തെരുവീഥികളിൽ മൃഗസമ്പത്തും, അവരെ ഇണക്കാൻ സിദ്ധിയുമുള്ള ഒരു തമിഴൻ്റെ വീടന്വേഷിച്ചു കണ്ടു പിടിക്കുന്നു, പ്രൊഡ്യൂസറോടൊപ്പം ഗിരീഷുമുണ്ട്. ഒരു പുലിയെ തേടിയാണ് വന്നിരിക്കുന്നത്. കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം തമിഴൻ ഉറക്കെ ആജ്ഞാപിക്കുന്നു. "നമ്മ സുശീലാമ്മയെ തുറന്ത് വിടടാ പസങ്കളേ" ! നിമിഷ നേരത്തിനകം സാമാന്യത്തിലധികം വലിയൊരു പൂച്ചയുടെ സൈസിൽ ഒരു പെൺ പുലി തമിഴനെ വന്ന് തൊട്ടുരുമ്മി നിന്നു.
അതിനു പൊതുവേ വല്ലാത്ത ശോഷിപ്പ് തോന്നിപ്പിച്ചു. ഇത് മനസ്സിലാക്കിയ തമിഴൻ "സാർ ഇവങ്ക ഒടമ്പ് സരിയല്ലേ. രണ്ട് കരടിയിരിക്ക്, കൂപ്പിടട്ടുമാ". ഉടൻ നല്ല വലുപ്പമുള്ള ഒരു മുഴു കരടി മുന്നിൽ വന്ന് " ഞങ്ങളെ മൂന്ന് പേരെയും വണങ്ങി നിന്നു". (പുത്തൻ്റെ ഭാഷയിൽ). ഈ കരടിയുടെ ആകർഷണ വലയത്തിൽ പെട്ട് ഇവർ ഇരുന്നപ്പോൾ " പെട്ടെന്ന് വേറൊരുത്തി, മറ്റൊരു കരടി, സങ്കടപ്പെട്ട് മുഖം താഴ്ത്തി ഞങ്ങളുടെ മുന്നിലൂടെ കടന്ന് പോയി. ഇളയവളുടെ കല്യാണം നിശ്ചയിക്കുമ്പോൾ ഉള്ളിൽ ദുഃഖം കടിച്ചൊതുക്കി കടന്നു പോയ മൂത്തവളായിരുന്നു അത് ". (പുത്തൻ അത് അഭിനയിച്ച് കാണിക്കുന്നതിന്നും മനസ്സിലുണ്ട്. )
പുത്തൻ കഥകൾ അവസാനിക്കുന്നില്ല.....ഒന്ന് കരുതിയിരുന്നെങ്കിൽ, ഗിരീഷേ, ഇനിയുമെത്ര കാലം നീയൊപ്പമുണ്ടായിരുന്നേനേ..... പാട്ടും, ചിരിയും, കൂട്ടുകെട്ടുമായിട്ട്’ വേണുഗോപാല്‍ കുറിച്ചു.