Friday, March 13, 2026 Last Updated 36 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 10.35 AM

തീരെ വിശ്വസിക്കാനാകുന്നില്ല, ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല; ഹൃദയവേദനയോടെ ജി വേണുഗോല്‍

g-venugopal
photo-/www.facebook.com/GVenugopalOnline/

എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങള്‍ക്ക് സംഗീതവും പിന്നണിയുമടക്കം എ ടു സെഡ് ജോലികള്‍ ചെയ്യുന്ന വെങ്കിടേഷിനെ ഞാന്‍ ആദരപൂര്‍വ്വം നോക്കി നിന്നിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നുണ്ട്.

‘എസ്.പി. വെങ്കിടേഷ് നിര്യാതനായിരിക്കുന്നു.തീരെ വിശ്വസിക്കാനാകുന്നില്ല. സിനിമയിലും സംഗീതത്തിലും ഗംഭീരമായ സാങ്കേതിക മുന്നേറ്റങ്ങൾക്ക് മുന്നെ കടന്നു വന്ന സംഗീതജ്ഞൻ ആയിരുന്നു എസ്.പി. വെങ്കിടേഷ്. സിനിമയിൽ കീബോർഡ് പ്രോഗ്രാമിങ്ങ് ആരംഭിച്ചിട്ടില്ല അക്കാലത്ത്. സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുക എന്നത് അത്ര എളുപ്പമല്ലാതിരുന്ന ഒരു കാലം. ലീനിയർ എഡിറ്റിംഗ് ആയിരുന്നു നിലവിലുണ്ടായിരുന്നത്. അത് കൊണ്ടു തന്നെ ഗാനങ്ങൾക്ക് മനോഹരമായ ഈണം നൽകിയിരുന്ന പല സംഗീത സംവിധായകരും, ട്യൂൺ ഇടുക എന്ന ചടങ്ങോടെ രംഗം വിടുകയായിരുന്നു പതിവ് ! സിനിമയുടെ റീലുകൾ കണ്ട് ഉള്ളിലെ സംഗീത / താള ബോധത്താൽ സംഗീതം തയ്യാറാക്കുക എന്നത് സംഗീത സംവിധായകരെ സംബന്ധിച്ചിടത്തോളവും അന്ന് ഒരു വലിയ വെല്ലുവിളിയായിരുന്നു. തൊണ്ണൂറുകൾക്ക് മുൻപ് തന്നെ ശ്രീ വെങ്കിടേഷ് തൻ്റെ സ്വത സിദ്ധമായ സംഗീതാവബോധത്താൽ, പാട്ടുകൾക്ക് ഈണം നൽകുന്നതിലും, സിനിമയുടെ പിന്നണി സംഗീതം ഒരുക്കുന്നതിലും പ്രകടിപ്പിച്ചിരുന്ന വേഗതയും വൈദഗ്ദ്ധ്യവും അദ്ദേഹത്തെ മലയാള സിനിമാ രംഗത്തെ അതിപ്രശസ്തനായ ഒരു സംഗീത സംവിധായകനാക്കി മാറ്റിയിരുന്നു. ഗാനങ്ങളുടെ ഈണവും പിന്നണിയും ഒരേ പോലെ ഭംഗിയായും വേഗതയോടെയും ചെയ്യുന്നതിൽ അങ്ങനെ ജോൺസനോടൊപ്പം എസ്.പി. വെങ്കിടേഷിൻ്റെ നാമവും ഫിലിം മേക്കേർസിന് പരിചിതമായിത്തീർന്നിരുന്നു. സംവിധായകർക്കും നിർമ്മാതാക്കൾക്കും ഒഴിച്ചു കൂടാൻ വയ്യാത്തൊരു കമേഴ്സ്യൽ നാമധേയമായി വെങ്കിടേഷ് അതിവേഗം വളർന്നു. സാങ്കേതികതയുടെ അതിപ്രസരമില്ലാത്ത ആ നാളുകളിൽ കുറച്ച് സമയത്തിനുള്ളിൽ ചെറിയ ബജറ്റിൽ പരമാവധി ഭംഗിയായി വെങ്കിടേഷ് തൻ്റെ ജോലി നിർവ്വഹിച്ചിരുന്നു.

അക്കാലത്തെ മുൻനിര സിനിമാ സംവിധായകരായ ജോഷി, പ്രിയദർശൻ, തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്, ജയരാജ്, രാജസേനൻ, ഇവർക്കൊക്കെ വളരെ വേണ്ടപ്പെട്ട സംഗീത സംവിധായകനായിരുന്നു എസ്.പി. വെങ്കിടേഷ്. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങൾക്ക് സംഗീതവും പിന്നണിയുമടക്കം A to Z ജോലികൾ ചെയ്യുന്ന വെങ്കിടേഷിനെ ഞാൻ ആദരപൂർവ്വം നോക്കി നിന്നിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ജോലിക്കിടയിൽ ദേഷ്യമോ, അസ്വസ്ഥതയോ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ തമിഴ് കലർന്ന മലയാള സംഭാഷണവും മലയാളം വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസവും, സംഗീതം നൽകുന്നതിന് അദ്ദേഹത്തിന് പ്രതിബന്ധമായ് നിന്നതായ് യാതൊരു തെളിവുമില്ല.1987 ൽ ഡിസംബറിലായിരുന്നു എന്നാണ് എൻ്റെ ഓർമ്മ , ഞാൻ ആദ്യമായി ശ്രീ വെങ്കിടേഷിന് വേണ്ടി പാടുന്നത്. " വിളംബരം'' എന്ന ബാലചന്ദ്രമേനോൻ ചിത്രമായിരുന്നു അത്. തുടർന്ന് ധാരാളം വെങ്കിടേഷ് ഗാനങ്ങൾ ഞാൻ പാടുകയുണ്ടായി. ശുദ്ധമദ്ദളം, ധ്രുവം, കമ്പോളം, സൈന്യം തുടങ്ങി അക്കാലത്തെ മുഖ്യധാരയിലെ പല ചിത്രങ്ങൾക്കും ഞാൻ വെങ്കിടേഷിൻ്റെ സംഗീതത്തിൽ പാടിയിയിട്ടുണ്ട്.

തൊണ്ണൂറ് കാലഘട്ടത്തിൽ മലയാള സിനിമാ ഗാനങ്ങളുടെയും സിനിമാ പിന്നണി സംഗീതത്തിൻ്റെയും ഭാവുകത്വത്തിന് മാറ്റ് കൂട്ടിയ വെങ്കിടേഷിൻ്റെ നിര്യാണം നമ്മുടെ പോപ്പുലർ സംഗീതത്തിൻ്റെ ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ രണ്ട് പുത്രന്മാരും അദ്ദേഹത്തോടൊപ്പം സിനിമാ സംഗീത മേഖലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.അവരോടൊപ്പം, ആ കുടുംബത്തിൻ്റെ ദു:ഖത്തിൽ ഞാനും പങ്ക് ചേരുന്നു ’ജി വേണുഗോപല്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW