-->
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ ഒരുക്കിയ ചിത്രമായിരുന്നു ഭ.ഭ.ബ. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയിൽ മോശം അഭിപ്രായങ്ങളും ട്രോളുകളുമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്.
ഇപ്പോഴിതാ അവസാന നിമിഷം സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് ഗോപി സുന്ദര്‍. റിലീസിന് അധികം ദിവസം ഇല്ലാതിരുന്ന സമയത്താണ് തന്നെ ദിലീപ് വിളിക്കുന്നതെന്നും രക്ഷപ്പെടുത്തണമെന്ന് പറയുന്നതെന്നുമാണ് ഗോപി സുന്ദര്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ ബികെ ഹരിനാരയണനുമായുള്ള സംഭാഷണത്തിലാണ് ഗോപി സുന്ദര്‍ മനസ് തുറന്നത്.തന്റെ യൂട്യൂബ് ചാനലില്‍ ബികെ ഹരിനാരയണനുമായുള്ള സംഭാഷണത്തിലാണ് ഗോപി സുന്ദര്‍ മനസ് തുറന്നത്.
''പൊതുവെ ഒരു സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാന്‍ ഞാനെടുക്കുന്നത് 15 മുതല്‍ 20 ദിവസം വരെയാണ്. ഏറ്റവും കുറവ് ദിവസം കൊണ്ട് ചെയ്ത സിനിമ നീ കൊ ഞാ ചാ. ഇന്നത്തെ സാങ്കേതികവിദ്യ വച്ച് അഞ്ച് ദിവസം കൊണ്ടാണ് അതിന്റെ ബാക്ക്ഗ്രൗണ്ട് ചെയ്തത്. എന്നുകരുതി രാത്രിയൊക്കെ ഇരുന്ന് ചെയ്തതാണെന്നല്ല. ഞാന്‍ പകല്‍ മാത്രം ജോലി ചെയ്യുന്നയാളാണ്'' ഗോപി സുന്ദര്‍ പറയുന്നു.
''മിക്‌സിങ് തിയേറ്ററില്‍ വച്ച് വേറൊരു കമ്പോസര്‍ ചെയ്തത് കണ്ട നിര്‍മാതാവിന് ഇഷ്ടപ്പെട്ടില്ല. റിലീസ് ചെയ്യാന്‍ ഒരാഴ്‌ചോ ഒന്നര ആഴ്ചയോ മാത്രം ബാക്കിയുള്ളപ്പോഴാണ് എന്റെയടുത്ത് വരുന്നത്. ഭായ് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം, ചെയ്യാന്‍ പറ്റുന്നത്ര ചെയ്യൂ, ബാക്കി ഞങ്ങള്‍ പഴയത് തന്നെ വച്ച് അഡ്ജസറ്റ് ചെയ്‌തോളാം എന്നൊക്കെ പറഞ്ഞു. പക്ഷെ ഞാനത് മുഴുവന്‍ ചെയ്തു കൊടുത്തു. ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ചെയ്യണം. അത് അങ്ങനെ സംഭവിക്കേണ്ടിയിരുന്നു, അതിനാല്‍ അങ്ങനെ സംഭവിച്ചു''.
''ഭഭബയുടെ കാര്യവും അങ്ങനെയാണ്. അവസാന നിമിഷമാണ് എന്നിലേക്ക് വരുന്നത്. വേറൊരു കമ്പോസര്‍ക്ക് കൊടുത്താല്‍ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയിട്ടുണ്ടാകാം. എന്നോട് പ്രത്യേക മമതയും സ്‌നേഹവും കൊണ്ടൊന്നുമല്ല. ഇയാള്‍ക്ക് മാത്രമേ ഈ സമയത്തിനുളളില്‍ ചെയ്ത് തീര്‍ക്കാനാകൂവെന്ന് കരുതിക്കാണും. ഡിസംബര്‍ 18 എന്ന തിയ്യതി അവര്‍ക്ക് മാറ്റാന്‍ സാധിക്കില്ലായിരുന്നു'' ഗോപി സുന്ദര്‍ പറയുന്നു.
''ഡൂ ഓര്‍ ഡൈ സാഹചര്യത്തിലാണ് ദിലീപേട്ടന്‍ വിളിക്കുന്നത്. ഗോപി, ഒരു പടമുണ്ട്. ചെയ്യണം, രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. ആളുകള്‍ തിയേറ്ററില്‍ കയറിയാല്‍ കണ്ണുംപൂട്ടി ഡാന്‍സ് കളിച്ച് ആസ്വദിച്ച്, ബ്രെയിന്‍ ഓഫ് ചെയ്തുവച്ച് കാണുന്ന സിനിമയായിരിക്കണം എന്ന് പറഞ്ഞു. അതുപോലെ ബ്രെയിന്‍ ഓഫ് ചെയ്യാനുള്ള കാര്യങ്ങള്‍ ഞാനതില്‍ ചെയ്തു'' എന്നും അദ്ദേഹം പറയുന്നു.