-->
റിയാലിറ്റി ഷോയിലൂടെ മലയാള സംഗീത ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് അമൃത സുരേഷ്. കരിയറിനേക്കാളുപരി നടന്‍ ബാലയുമായുള്ള വിവാഹവും പിന്നീടുണ്ടായ വിവാഹമോചനവും തുടര്‍ന്നുണ്ടായ സംഭവബഹുലമായ കാര്യങ്ങളുമാണ് അമൃതയെ വാര്‍ത്തകളില്‍ നിറച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായിട്ടുണ്ടായ പ്രണയവും അമൃതയുടെ വ്യക്തിജീവിതം വാര്‍ത്തകളില്‍ നിറയാനുള്ള കാരണമായി.
പ്രതിസന്ധികളും മാനസിക സമ്മര്‍ദങ്ങളും കടന്ന് തന്റെ സ്വന്തം ബാന്‍ഡിന്റെ ഗാനമേളകളും പാട്ടുകളുമൊക്കെയായി തിരക്കിലാണ് അമൃതയിപ്പോള്‍. അമൃതയുടെ ഏറ്റവും പുതിയ ആല്‍ബമായ ‘പിഴ’ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഭൂതകാലത്തിലെ വേദനകളെയും വിവാദങ്ങളെയും പിന്നിലാക്കി സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം തന്റെ പുതിയ ആല്‍ബത്തിലൂടെ സംഗീതയാത്ര കൂടുതല്‍ കരുത്തോടെ തുടരുകയാണെന്ന് വ്യക്തമാകും.
ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ഗോപിസുന്ദറുമായുള്ള വേര്‍പിരിയലിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അമൃത. ജീവിതത്തിലെ ഓരോ അനുഭവങ്ങളും തന്നെ കൂടുതല്‍ കരുത്തയാക്കിയെന്നും ആ വ്യക്തി തന്റെ ജീവിതത്തിലേക്ക് വന്നതിന്റെ കാരണമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും താരം പറയുന്നു. അച്ഛന്റെ മരണമെന്ന കഠിനമായ സമയത്ത് ഗോപി സുന്ദര്‍ തനിക്ക് നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘‘അച്ഛന്‍ മരിച്ച സമയത്തൊക്കെ ഒരു മകനായിട്ട് അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ്. ഒരു മകനെപ്പോലെ എന്റെ അച്ഛന്റെ അന്ത്യകര്‍മ്മങ്ങളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് ഒരുപക്ഷേ എന്റെ അച്ഛന് കൊള്ളിവയ്ക്കാനും മരുമകന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യാനുമായിരിക്കാം എന്ന് ഞാന്‍ പറയാറുണ്ട്. അദ്ദേഹത്തിന് യോഗം ഉണ്ടായിരുന്നിരിക്കണം. ആ ഒരു വര്‍ഷത്തെ കാലയളവിലേക്ക് മാത്രമായിരിക്കാം അദ്ദേഹം എന്റെ ജീവിതത്തില്‍ വന്നത്. അച്ഛന്റെ മരണസമയത്ത് അദ്ദേഹം നല്‍കിയ ആശ്വാസം എനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍, ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. പരസ്പരമുള്ള സ്‌നേഹം നിലനില്‍ക്കുമ്പോള്‍ തന്നെ പിരിയുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ബന്ധം വഷളായി, പരസ്പരം ചീത്തവിളികളിലേക്കും അടിപിടിയിലേക്കും നീങ്ങുന്നതിന് മുന്‍പ് മാന്യമായി പിരിയുക എന്നതായിരുന്നു ലക്ഷ്യം. ഇനിയും തുടര്‍ന്നാല്‍ ഇപ്പോള്‍ ബാക്കിയുള്ള സ്‌നേഹം കൂടി ഇല്ലാതാകും എന്ന് ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. അത് രണ്ടുപേരും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു.
ഇപ്പോഴും വണ്‍സ് ഇൻ എ വൈല്‍ ബർത്ത്ഡേയൊക്കെ വരുമ്പോള്‍ ആശംസിക്കാറുണ്ട്. ദേഷ്യം ഒന്നുമില്ല. കമ്മ്യൂണിക്കേഷൻ ഒന്നുമില്ല. നമ്മള്‍ അവസാനിപ്പിച്ച ഒരു വികാരം വീണ്ടും അത് കുത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല. അത് അവിടെ കഴിഞ്ഞു. കോണ്‍ടാക്റ് ഉള്ള ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. പക്ഷേ ഒരു ഒരു സന്ദർഭം ഉണ്ടാകുമ്പോള്‍ മെസ്സേജ് ചെയ്യും. ക്രിസ്മസ്, ന്യൂ ഇയർ, ബർത്ത്ഡേ ഒക്കെ ഒക്കെ വരുമ്പോള്‍ അങ്ങനെ അത്രയേ ഉള്ളൂ...’’ അമൃത സുരേഷ് പറഞ്ഞു. അമൃതയുടെ വാക്കുകളില്‍ ഇന്നും ഗോപി സുന്ദറിനോടുള്ള സ്നേഹവും ബഹുമാനവും നിഴലിക്കുന്നത് കൃത്യമായി മനസ്സിലാകും. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃത ഇത് പറഞ്ഞത്.
ഗോപി സുന്ദറുമായുള്ള ബന്ധം വെറുമൊരു തീരുമാനമായിരുന്നില്ല, മറിച്ച് തന്റെ സത്യസന്ധമായ വികാരമായിരുന്നുവെന്ന് അമൃത പറയുന്നു. ‘‘നൂറ് ശതമാനം ഇഷ്ടത്തോടും ആഗ്രഹത്തോടും കൂടിയാണ് ആ ബന്ധം തുടങ്ങിയത്. ജീവിതം നന്നായി മുന്നോട്ട് പോകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എനിക്ക് ലഭിച്ച വലിയൊരു സപ്പോര്‍ട്ടായിരുന്നു അദ്ദേഹം. നമ്മള്‍ അന്ന് ഏത് സമയത്താണ് ഒരു ഡിസിഷൻ എടുത്തത്, അന്ന് നമ്മള്‍ 100 ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു അത്. അന്ന് അവരുടെ അമ്മ എന്റെ അമ്മ എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നല്ലേ. അതൊരു കാലം കഴിയുമ്പോത്തേക്കും നീ പോടാ എന്ന് പറയാൻ പറ്റുമോ. അന്ന് എന്റെ ജെനുവിൻ ആയിട്ടുള്ള ഒരു ഇമോഷൻ ആയിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട് . അത് ഇപ്പോഴും അവിടെ ഉണ്ടാവും.
നന്നായി പോകണമെന്ന് നൂറ് ശതമാനം ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. അല്ലെങ്കില്‍ നമ്മള്‍ അങ്ങനെയൊരു പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഒരുപക്ഷേ നമ്മളുടെ കുറേ വർഷത്തിന്റെ വേദനയും ബഹുമാനമില്ലായ്മയും ഉപദ്രവങ്ങളുമൊക്കെ സഹിച്ച ഒരാളെ ഒരാള്‍ പിന്തുണക്കാൻ വരുമ്പോള്‍ അത് എനിക്കൊരു വലിയ കാര്യമായിരുന്നു. അത് അന്നും അദ്ദേഹം ചെയ്തിട്ടുണ്ട്....’’ അമൃത പറയുന്നു.