-->
തിരുവനന്തപുരം: പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പില്‍ ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അധികാരത്തിന്റെ കരുത്തില്‍ പാര്‍ട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും പയ്യന്നൂര്‍ എംഎല്‍എയു ടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ മര്‍ദ്ദിച്ച നടപടി പോലും നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന നിലപാടാണ് സ്പീക്കര്‍ക്കെന്നും പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വര്‍ണക്കൊളള പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്ത സിപിഐഎം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയെന്നും പറഞ്ഞു. സ്പീക്കര്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാന്‍ സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിപിഐഎമ്മിലെ ജീര്‍ണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവര്‍ക്ക് സംരക്ഷണമൊരുക്കിയെന്നും ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന് യാതൊരു അര്‍ഹതയുമില്ലെന്നും പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണന്‍ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ല.
പൊതുസമൂഹത്തില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ടാണെന്നും അതിന്റെ കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ടെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു. ന്യായമായ സമരമാണ് പയ്യന്നൂരില്‍ നടന്നത്. സിപിഐഎമ്മില്‍ ഉണ്ടായിരുന്ന കാലത്ത് രക്തസാക്ഷികള്‍ക്കു വേണ്ടി 25 കോടി പിരിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ കണക്കൊന്നും അന്ന് കണ്ടിരുന്നില്ല. സമാനമായ വിഷയമാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചത്. കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ അനുമതി നല്‍കിയില്ല. അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട വിഷയമായി ഇത് പരിഗണിക്കാനാകില്ലെന്നാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കിയത്. വേണമെങ്കില്‍ വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.