-->
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഹൈക്കമാന്റിനും തലവേദനയാകുന്നു. സിറ്റിംഗ് എംഎല്‍എ മാര്‍ക്കൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കാന്‍ ഇരിക്കുന്ന കോണ്‍ഗ്രസില്‍ എം.പി. മാരില്‍ ചിലര്‍ മത്സരിക്കാന്‍ കച്ചകെട്ടി വന്നിരിക്കുന്ന സാഹചര്യത്തില്‍ ആരെ കൊള്ളണം ആരെ തള്ളണം എന്ന കാര്യത്തില്‍ ഹൈക്കമാന്റും കണ്‍ഫ്യൂഷനിലായി.
രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് ആദ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം താല്‍പ്പര്യപ്പെട്ട് രംഗത്ത് വന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലോടൊയാണ് കളം മൂത്തത്. ഇത്തവണ കേരളത്തില്‍ ഭരണം പിടിക്കാമെന്ന വിലയിരുത്തലില്‍ കേരളത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും താല്‍പ്പര്യമുണ്ട്. ഇവര്‍ ഇരുവരും മുമ്പോട്ട് വന്നതോടെ സാമുദായിക സമ്മര്‍ദ്ദം ഉണ്ടാക്കി അടൂര്‍പ്രകാശ് എം.പി.യും നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നേരത്തേ തന്നെ നാട്ടില്‍ നില്‍ക്കാന്‍ താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള കൊടിക്കുന്നില്‍ സുരേഷും എം.പി.യാകാന്‍ അത്ര താല്‍പ്പര്യം പോരാതിരുന്ന ഷാഫി പറമ്പിലും മത്സരമോഹവുമായി വന്നിട്ടുണ്ട്. അതേസമയം ഇത്തവണ 20 സിറ്റിംഗ് എം.എല്‍.എ. മാര്‍ മത്സരിക്കണമെന്നും എം.പി.മാര്‍ ആരും തന്നെ മത്സരിക്കേണ്ടതില്ലെന്നും നേരത്തേ തന്നെ കെപിസിസി എടുത്തിരുന്ന തീരുമാനമാണ് ഇപ്പോള്‍ മാറുന്നത്. കണ്ണൂരില്‍ താന്‍ മത്‌സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നായിരുന്നു നേരത്തേ കെ. സുധാകരന്‍ നടത്തിയത്. രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ ഇക്കാര്യത്തില്‍ പറഞ്ഞത്. കഴിഞ്ഞദിവസം ശിവഗിരി മഠത്തില്‍ പരിപാടിക്ക് രാഹുല്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കുന്ന കാര്യം മഠം ഭാരവാഹികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എംപിമാര്‍ മത്സരിക്കാന്‍ തയ്യാറെടുത്തു രംഗത്തുവന്നതോടെയാണ് ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായത്. എംപിമാരെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത കൂടുതലാണെന്ന വിലയിരുത്തലുകളുമുണ്ട്്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് മുന്‍ തീരുമാനം മാറ്റുന്നതിനോട് എതിര്‍പ്പുണ്ട്. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദേശം അവഗണിക്കാനും വയ്യ. ഇതോടെ ഏതൊക്കെ എംപിമാര്‍ക്ക് ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ പച്ചക്കൊടി കാണിക്കും എന്നാണ് അറിയേണ്ടത്.
്എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും എം.പി.മാര്‍ മത്സരിക്കുന്നതിനെതിരേ കടുത്ത അതൃപ്തിയാണ്. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കാനിരിക്കുകയാണ് ഇവര്‍. അതിനിടയില്‍ എംഎല്‍എ മാര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കട്ടെ എന്ന സംസ്ഥാനനേതൃത്വത്തിന്റെ നിലപാട് പെരുമ്പാവൂര്‍, സുല്‍ത്താന്‍ബത്തേരി സീറ്റുകളില്‍ തര്‍ക്കമായി നില്‍ക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
20 സിറ്റിംഗ് സീറ്റുകളില്‍ അടക്കം 40 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. സംവരണ മണ്ഡലങ്ങള്‍, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് നിലവില്‍ കോണ്‍ഗ്രസിലെ ധാരണ.
തോറ്റാല്‍ ലോക്സഭയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കുറയാന്‍ സാധ്യതയുള്ളതിനാല്‍ സിറ്റിങ് എം.പിമാരെ നിയമസഭയിലേക്ക് മാറ്റുന്നത് ബുദ്ധിയല്ലെന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദേശത്തിന് വിരുദ്ധമാണ് എം.പിമാരുടെ ഈ നീക്കം. ഹൈകമാന്‍ഡ് വിലക്ക് നിലനില്‍ക്കെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മണ്ഡലങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ വാദം. ഇത് ഗ്രൂപ്പ് പോരിലേക്കും സീറ്റ് തര്‍ക്കത്തിലേക്കും നയിക്കുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുണ്ട്.
അതേസമയം എം.പിമാരുടെ സമ്മര്‍ദതന്ത്രം ഹൈകമാന്‍ഡ് എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചാകും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ സ്വഭാവം. മുതിര്‍ന്ന നേതാക്കളുടെ ഒറ്റയാള്‍ നീക്കങ്ങളിലും ഹൈകമാന്‍ഡിന് അതൃപ്തിയുണ്ട്.