-->
ടെഹ്റാന്‍ : പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിൽ തീരുമാനിച്ചിരുന്ന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു. താരങ്ങളുടെ യാത്രാ സൗകര്യമടക്കമുള്ളവ സജ്ജമാക്കുന്നതിൽ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കാൻ തീരുമാനിച്ചത്. മത്സരം 2026ന്റെ അവസാനത്തേക്ക് മാറ്റിവെച്ചതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
മാർച്ച് 13 മുതൽ 25 വരെ യുഎഇയിൽ വെച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും നടക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ടി20 മത്സരങ്ങൾ മാർച്ച് 13, 15, 17 തീയതികളിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ഏകദിന മത്സരങ്ങൾ ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാർച്ച് 20, 22, 25 തീയതികളിൽ നടത്താനായിരുന്നു പദ്ധതി.
എന്നാൽ പശ്ചിമേഷ്യ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ കാരണം വിമാന സർവീസുകളിൽ നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇതോടെ ടീമുകളുടെ യാത്ര വൈകിയിരുന്നു. പ്രതിസന്ധികൾക്കിടെ മത്സരത്തിനായുള്ള ഒരുക്കങ്ങളും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. പരമ്പര മാറ്റിവയ്ക്കുന്ന തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്. പുതുക്കി നിശ്ചയിക്കുന്ന പരമ്പരയ്ക്കും യുഎഇ തന്നെയാകും പ്രധാന വേദിയാകാൻ സാധ്യതയെന്നും അധികൃതർ അറിയിച്ചു.