Friday, March 13, 2026 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.55 PM

ഈ പടത്തിൽ ഇന്ന് ഓർമ്മയിൽ മാത്രമുള്ള മൂന്നു പേർ; വിറകയ്യോടെ, തുളുമ്പും ഓർമ്മകളിലൂടെ ഗായകന്‍ ജി. വേണുഗോപാൽ

veugopal
photo-www.facebook.com/GVenugopalOnline/

പ്രിയപ്പെട്ട ഒരു ചിത്രത്തിന്റെ കഥയുമായി ഗായകൻ വേണുഗോപാൽ . ഒപ്പം ചിത്രത്തിലേക്ക് എത്തിയ നിമിഷത്തികുറിച്ചുകൂടി ആണ് അദ്ദേഹം മനസ് തുറക്കുന്നത്.

‘ഓർമ്മകളുടെ തീവണ്ടി ചൂളം വിളിച്ച് ഒന്ന് പിന്നോട്ടോടിയാൽ, പാട്ടുകളുടെ പഴയ നഗരിയിലെത്തും. അവിടെ, ഈ പടത്തിൽ ഇന്ന് ഓർമ്മയിൽ മാത്രമുള്ള മൂന്നു പേർ!

അസാമാന്യ പ്രതിഭകൾ എന്ന് മെല്ലെയൊന്നും പറഞ്ഞാൽ പോരാ അവരെപ്പറ്റി. 1984 ൽ എൻ്റെ ആദ്യ നാല് വരികൾക്ക് ( ഓടരുതമ്മാവാ ആളറിയാം) രൂപം നൽകിയ ശ്രീനിയേട്ടൻ. അഭിനയിക്കാനായി എത്തിയപ്പോൾ, അഭിനയിക്കാനിവിടെ സിനിമാക്കഥയില്ല, അതുണ്ടാക്കിയാട്ടേ എന്ന ആജ്ഞ ശിരസാവഹിച്ച് മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥകളുടേയും സിനിമകളുടേയും ഭാഗമായ ശ്രീനിയേട്ടൻ. 1985 ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ ഒരു ലളിതഗാനം പാടി പരിചയപ്പെട്ട മുല്ലനേഴി മാഷ്.

" വാനിൽ മതിലുണ്ട് ..... ഭൂമിക്കതിരുണ്ട് .... ഭൂതങ്ങൾ വേർപിരിഞ്ഞാൽ ജീവിതമുണ്ട് " ഇതായിരുന്നു ഞാൻ പാടിയ ആദ്യ മുല്ലനേഴി ഗാനം, അനന്തപത്മനാഭൻ ( വീണ) സംഗീതം. വല്ലപ്പോഴും മാത്രം മലയാള സിനിമാ സംഗീതത്തെ സന്ദർശിക്കുമ്പോൾ തൻ്റെ മാറാപ്പ് കുടഞ്ഞ് ബാക്കിയുള്ള ഒന്നോ രണ്ടോ മുത്തും പവിഴവും അവിടെ അവശേഷിപ്പിച്ചു പോന്നിരുന്ന കാവ്യപഥികൻ! മലയാള സംഗീതത്തിൻ്റെ ജോൺസൺ യുഗത്തിൽ എന്നെയും കൂടെ ചേർത്ത ജോൺസേട്ടൻ! ഓർമ്മകളുടെ ഈ ട്രെയിനിൻ്റെ യാത്രയുടെ ഗതിയും വേഗതയും നിയന്ത്രിക്കുന്ന സത്യേട്ടൻ!

ഇത് "നരേന്ദ്രൻ മകൻ ജയകാന്തൻ " എന്ന സിനിമയുടെ പൂജ റിക്കാർഡിംഗ് വേളയിൽ എടുത്ത പടം. ഞാനും സത്യേട്ടനും ബാക്കി. മറ്റ് മൂന്നു പേരും യാത്രാമംഗളങ്ങൾക്ക് കാത്ത് നിൽക്കാതെ അദൃശ്യരായ് വേർപിരിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെയും സംഗീതത്തിൻ്റെയും തീരാ നഷ്ടക്കണക്കുകളിൽ ഇവരുടെ അഭാവവും ചേർക്കുന്നു ഞാൻ, വിറകയ്യോടെ, തുളുമ്പും ഓർമ്മകളിലൂടെ’ വേണു ഗോപാല്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW