-->
സംഗീതം എങ്ങനെയാണ് ആത്മാക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നത് എന്നതിന്റെ മനോഹരമായ ഒരു സാക്ഷ്യപത്രമാവുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പ്. തന്റെ പാട്ടുകളുടെ കുഞ്ഞ് ആരാധകനായ 'ഏതനെ' നേരിൽ കണ്ടുമുട്ടിയ വിശേഷമാണ് വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത്. വെറുമൊരു കൂടിക്കാഴ്ചയല്ല, മറിച്ച് ജനനത്തിന് മുൻപേ തുടങ്ങിയ ഒരു സംഗീത ബന്ധത്തിന്റെ കഥയാണിത്.
"ഇത് ഞാനും ഏതനുമായുള്ള ഒരു രഹസ്യ സംഭാഷണം. ഞങ്ങൾ തമ്മിലുള്ള ഉടമ്പടി അവൻ്റെ ഭ്രൂണാവസ്ഥയിൽ തുടങ്ങിയതല്ലേ!
വർഷാവസാനം ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ളൊരു യാത്ര. പ്ലെയിനുള്ളിൽ കാറി കൂവി നിലവിളിക്കുന്ന കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ അമ്മ ആരതി അങ്ങോട്ടുമിങ്ങോട്ടും വേവലാതിപ്പെട്ട് നടക്കുന്നതിനിടയിൽ എന്നെ കാണുന്നു. ഗർഭാവസ്ഥയിൽ എൻ്റെ മാത്രം പാട്ടുകൾ കേട്ടിരുന്ന കാര്യം ആരതി പറയുന്നു. അഞ്ച് നിമിഷ നേരത്തേക്ക് ഏതനെ എൻ്റെ കയ്യിൽ തരുന്നു. സ്വിച്ചിട്ട പോലെ അവൻ കരച്ചിൽ നിർത്തി " മർക്കടാ നീയങ്ങ് മാറിക്കിടാ ശഠാ " എന്ന മട്ടിൽ എന്നെ ഗൗരവത്തോടെ നോക്കുന്നു. വീണ്ടും ആരതിയുടെ കയ്യിലേക്ക്. അന്ന് ആ പ്ലെയിനിൽ ഒരൊറ്റ ആളെ പോലും ഏതൻ ഉറക്കീട്ടില്ല.
ഇങ്ങ് താഴെ ഭൂമിയിൽ ഞാനും ഏതനും വീണ്ടും കണ്ട് മുട്ടുന്നു. അവൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന എൻ്റെ പാട്ട്, അവന് മാത്രമായി മൃദുവായി ഞാൻ പാടിക്കൊടുക്കുന്നു. എവിടെയോ ഒരു പൂർവ്വ ജന്മബന്ധം ചിറകുവിരിക്കും പോലെ! കാലാകാലങ്ങളിൽ എൻ്റെ പാട്ടുകൾ തലമുറകൾ കൈമാറി വരുന്ന അച്ഛനമ്മമാർക്കും ഈ പാട്ടുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞുങ്ങൾക്കും നമോവാകം. പുതിയ തലമുറയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ആരാധകനൊപ്പമാണ് ഞാനെന്റെ പുതുവർഷം ആരംഭിക്കുന്നത്," വേണുഗോപാൽ കുറിച്ചു.