-->
കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയുടെ പല ഭാഗത്തും വന്യജീവി ആമ്രകണം രൂക്ഷമായിവരുകയാണ്. ഇതുമൂലം നാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസമേഖലകള്‍ അതീവ ജാഗ്രതയിലാണ്. ഇത്തരത്തില്‍ പുലികള്‍ ഇര തേടി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നതു തടയാന്‍ വനങ്ങളിലേക്ക് ആടുകളെ തുറന്നുവിടാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദേശം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതായി വനം മന്ത്രി ഗണേഷ് നായിക് പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലികളുടെ ആക്രമണം കൂടിയതിന്റെ പശ്ചാത്തലത്തില്‍ എന്‍സിപി (ശരദ്) എംഎല്‍എ ജിതേന്ദ്ര ആവാഡ് ഉന്നയിച്ച ചോദ്യത്തിനു നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ' പുലിയാക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ഒരു കോടി രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കണം. മരണത്തിനു ശേഷം അതു നല്‍കുന്നതിനു പകരം ഒരു കോടി രൂപയ്ക്ക് ആടിനെ വാങ്ങി വനത്തില്‍ വിടുന്നതല്ലേ നല്ലത' അദ്ദേഹം ചോദിച്ചു.
'പുലികളുടെ ജീവിതരീതിയില്‍ വലിയതോതില്‍ മാറ്റം വന്നിട്ടുണ്ട്. വന്യജീവികളായി നാം കണക്കാക്കിയിരുന്ന അവ ഇപ്പോള്‍ കരിമ്പുപാടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങുന്നതു പതിവായി. ഒരു പ്രസവത്തില്‍ തന്നെ ഒട്ടേറെ കുഞ്ഞുങ്ങള്‍ക്കു പുലി ജന്മം നല്‍കുന്നതും അവയുടെ എണ്ണം കൂടാന്‍ കാരണമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 5 പുലികളെ വന്ധ്യംകരണം നടത്തിയതിനു ശേഷം അതിന്റെ ഫലം കാണാന്‍ 3 വര്‍ഷം കാത്തിരിക്കണമെന്ന കേന്ദ്രനിര്‍ദേശം തിരുത്താന്‍ ആവശ്യപ്പെടും' മന്ത്രി വ്യക്തമാക്കി. അഹില്യാനഗര്‍, പുണെ, നാസിക് ജില്ലകളിലാണു പുലികളുടെ ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.