-->
ബെലാസ്: നവംബറില്‍ നടന്ന അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരത്തില്‍ അങ്കോളയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മെസ്സിയും മാര്‍ട്ടീനസും സ്‌കോര്‍ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്ത മത്സരത്തില്‍ അങ്കോളയും ലോകചാംപ്യന്മാര്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തു. 2025 ലെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനായി തയ്യാറെടുക്കുന്ന അംഗോളയ്ക്ക് സൗഹൃദ മത്സരം പ്രധാനമായിരുന്നു.
ആദ്യപകുതിയുടെ 43 ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ വന്നത്. മെസ്സിയായിരുന്നു സൂത്രധാരന്‍. അര്‍ജന്റീനയുടെ ഒരു നീക്കത്തിനൊടുവില്‍ ബോക്‌സില്‍ മെസ്സി ലൗത്തരോ മാര്‍ട്ടിനസിനെ കണ്ടെത്തി. വളരെ കൃത്യതയോടെ വേഗം കുറഞ്ഞ ഒരു ത്രൂബോള്‍ അയച്ചു. പന്ത് ഓടിയെടുത്ത മാര്‍ട്ടീനസ് പന്ത് പതിയെ വലയിലേക്ക് വിടുമ്പോള്‍ അങ്കോളയുടെ കീപ്പര്‍ മാര്‍ക്കസ് വീണു തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ ഗോള്‍ലീഡുമായി പകുതിയില്‍ വിശ്രമത്തിന് പോയ അര്‍ജന്റീന രണ്ടാം പകുതിയില്‍ സ്‌കോര്‍ ഇരട്ടിയാക്കി. ഇത്തവണ മാര്‍ട്ടീനസിന്റെ പാസില്‍ മെസ്സിയുടേതായിരുന്നു ഗോള്‍. കളിയുടെ എണ്‍പത്തിരണ്ടാം മിനിറ്റില്‍ മെസ്സി അര്‍ജന്റീനയുടെ സ്‌കോര്‍ ഡബിളാക്കി.
പന്തുമായി മെസ്സി അങ്കോളയുടെ പ്രതിരോധനിരയുടെ ഉള്ളിലേക്ക് കടന്നത് ബോക്‌സില്‍വെച്ച് പന്ത് നഷ്ടപ്പെടാന്‍ ഇടയാക്കി. എന്നാല്‍ ഈ ക്ലീയറന്‍സ് എത്തിയത് ലൗത്താറോ മാര്‍ട്ടിനസിന്റെ കാലിലേക്കായിരുന്നു. അദ്ദേഹം ബോക്‌സിനുള്ളില്‍ നിന്ന മെസ്സിക്ക് ഉടന്‍ തന്നെ നല്‍കി. ആളൊഴിഞ്ഞ് കിട്ടിയ പന്തിനെ മെസ്സി അങ്കോളയുടെ വലയുടെ മൂലയിലേക്ക് പായിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള മെസ്സിയുടെ 115-ാമത്തെ ഗോളായിരുന്നു. മാര്‍ട്ടിനെസ് 36-ാമത്തെ ഗോളിലൂടെ ഹെര്‍ണാന്‍ ക്രെസ്‌പോയെ മറികടന്ന് ഏറ്റവും വലിയ ഗോള്‍നേട്ടക്കാരില്‍ നാലാമനായി.
സൗഹൃദമത്സരം ആയിരുന്നെങ്കിലും അര്‍ജന്റീന ഇറക്കിയത് കരുത്തുറ്റ ടീമിനെയാണ്. മെസ്സി, മാര്‍ട്ടീനസ്, ഡീ പോള്‍ തുടങ്ങിയ കളിക്കാരെയെല്ലാം ആദ്യ ഇല്‍വനില്‍ തന്നെ പരീക്ഷിച്ചു. 2006 ലായിരുന്നു ഇതിന് മുമ്പ് അര്‍ജന്റീനയും അങ്കോളയും കളിച്ചത്. ഇറ്റലിയില്‍ നടന്ന മത്സരത്തില്‍ മാക്‌സി റോഡ്രിഗ്രസിന്റെയും യുവാന്‍ പാബ്‌ളോ സോറിന്റെയും ഗോളുകളില്‍ അന്നും അര്‍ജന്റീന ജയിച്ചിരുന്നു. പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാര്‍ഷികത്തിലായിരുന്നു മത്സരം സംഘടിപ്പിക്കപ്പെട്ടത്.