-->
ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഗായിക പി സുശീലയുടെ 90ാം പിറന്നാള്‍ ആണിന്ന്. മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ജന്മദിനം ആശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായിക സുജാത മോഹന്‍.
' ഒരേയൊരു സുശീലാമ്മയ്ക്ക് ജന്മദിനാശംസകള്‍.. ദൈവം നിങ്ങളെ എപ്പോഴും ആരോഗ്യവും സമാധാനവും നല്‍കി സംരക്ഷിക്കട്ടെ.. സുശീലാമ്മ, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഗീത നിധിക്ക് നന്ദി', എന്നാണ് സുശീലാമ്മയ്ക്ക് ഒപ്പമുളള ചിത്രം പങ്കിട്ട് സുജാത ഫേസ്ബുക്കില്‍ കുറിച്ചത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, സംസ്‌കൃതം, സിംഹള, ബംഗാളി... തുടങ്ങി 12ല്‍ അധികം ഇന്ത്യന്‍ ഭാഷകളിലായി നാല്‍പതിനായിരത്തിലധികം ഗാനങ്ങളാണ് സുശീലാമ്മ പാടിയത്.
ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയ്ക്കുള്ള ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ഇതിഹാസ നായികയെ തേടിയെത്തി. ആരാധകർ അവരെ 'ഗാന സരസ്വതി' എന്നും 'ഗന്ധർവ ഗായിക' എന്നും 'കന്നഡ കോകില' എന്നുമെല്ലാം സ്നേഹത്തോടെ വിളിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് തുടർച്ചയായി അഞ്ചു വർഷം സ്വന്തമാക്കിയ സുശീലാമ്മ, ഇന്ത്യൻ സിനിമ സംഗീത ചരിത്രത്തിലെ അപൂർവ പ്രതിഭയാണ്. 2008-ൽ രാജ്യം പദ്മഭൂഷൺ നൽകി ആ സ്വരസാഗരത്തെ ആദരിച്ചു.
ലയാളികളുടെ മനസ്സിലും സുശീലാമ്മയ്ക്ക് സ്വന്തമായ ഒരിടമുണ്ട്. 1961-ൽ പുറത്തിറങ്ങിയ 'സീത' എന്ന ചിത്രത്തിലെ "പാട്ടുപാടിയുറക്കാം ഞാൻ" എന്ന ഗാനത്തിലൂടെയാണ് അവർ മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി, അതിൽ 846 എണ്ണവും സിനിമാ ഗാനങ്ങളായിരുന്നു.
മലയാളത്തിന്റെ 'ഗാനഗന്ധർവ്വൻ' ആയ യേശുദാസുമൊത്ത് അവർ പാടിയ യുഗ്മഗാനങ്ങൾ ഇന്നും മലയാളിക്ക് നിത്യഹരിത ഗാനങ്ങളാണ്. സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ദേവരാജൻ മാസ്റ്റർ ആയിരുന്നു.
മലയാളത്തിലെ അവരുടെ മാന്ത്രിക ഗാനങ്ങൾക്ക് അംഗീകാരമായി "പൂന്തേനരുവീ..." (ഒരു പെണ്ണിന്റെ കഥ), "പൂവുകൾക്കു പുണ്യകാലം..." (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു.