-->
മോത്തിഹാരി: വോട്ടു മോഷണം പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ഭയപ്പെട്ടിരിക്കുകയാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടു മോഷണം പിടിക്കപ്പെട്ടെന്നും ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്നും മോദിക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ഭയപ്പെട്ടിരിക്കുന്നതെന്നും ചമ്പാരന്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് രാഹുല്‍ഗാന്ധി വ്യ്ക്തമാക്കി.
മോത്തിഹാരിയിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി നടന്ന സംവിദാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. ദിവസവും താന്‍ മോദിക്കെതിരെ വോട്ടു മോഷണം ആരോപിക്കുകയാണെന്നും എന്നാല്‍ പ്രധാനമന്ത്രി പൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആരോപണങ്ങളോട് പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബീഹാറിലെ ജനങ്ങള്‍ മോദിയുടെ ആത്മവിശ്വാസം ഇളക്കിമറിച്ചുവെന്നും പറഞ്ഞു.
വോട്ടു മോഷണം ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍, ഇത് നടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. ഓരോ വിഷയവും ഞാന്‍ ആഴത്തില്‍ പഠിക്കാറുണ്ട്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു മോഷണം നടന്നിട്ടുണ്ട്. ഇപ്പോള്‍ ബീഹാറിലും ഇത് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
വോട്ട് ചോര്‍' എന്ന് വിളിക്കരുതെന്ന് ബിജെപി എംപിമാര്‍ എന്നെ വിളിച്ച് അപേക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിതാമര്‍ഹിയില്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന സമയത്ത് 6.5 ദശലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കിയതിന് ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. ഈ വോട്ടര്‍മാര്‍ക്ക് പകരം വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
റിഗയ്ക്ക് സമീപം ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മഹാരാഷ്ട്രയില്‍ ഏകദേശം 10 ദശലക്ഷം വ്യാജ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്നും ഇത് ബിജെപിയെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ബീഹാറില്‍ ബിജെപി തങ്ങളുടെ തന്ത്രം മാറ്റി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്ത് പുതിയവ ചേര്‍ക്കാന്‍ പദ്ധതിയിടുന്നു.
ദളിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, അതിപിന്നാക്ക വിഭാഗങ്ങള്‍, ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് നീക്കം ചെയ്യപ്പെട്ടതെന്നും ഒരു സമ്പന്നന്റെ പേരും നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ടുകള്‍ മോഷ്ടിക്കുക മാത്രമല്ല, ഒബിസി, ഇബിസി, ദളിതര്‍, മഹാദളിതര്‍, ആദിവാസികള്‍ എന്നിവരുടെ സ്വത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് ആരോപിച്ചു. യാത്ര വെള്ളിയാഴ്ച വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ പ്രവേശിക്കും.