-->
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ മീടൂ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഏഴ് വർഷത്തോളം വിലക്കും സൈബർ ആക്രമണവുമാണ് ചിന്മയി നേരിട്ടത്. ഇപ്പോഴിതാ ചിന്മയിക്ക് പിന്തുണയേക്കി രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജയുടെ സഹോദരൻകൂടിയായ ഗാനരചയിതാവ് ഗംഗൈ അമരൻ. വൈരമുത്ത് തന്റെ സുഹൃത്താണെങ്കിലും തെറ്റ് ചെയ്‌താൽ ചോദ്യം ചെയ്യണമെന്നും അദ്ദേഹം നല്ല കവി ആണെന്നും എന്നാൽ നല്ല മനുഷ്യനല്ലെന്നും ഗംഗൈ അമരൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരു സ്ത്രീ തനിക്ക് സംഭവിക്കുന്ന അനീതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മൾ അവളോടൊപ്പം നിൽക്കണം. അങ്ങനെ ചെയ്യാത്തവരെയും ആ മനുഷ്യനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളെയും ഞാൻ അപലപിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കരുതി. അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ പാടില്ല എന്നതിനർത്ഥമില്ല. അദ്ദേഹം എന്റെ സുഹൃത്താണെന്ന് കരുതി അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്ന് എനിക്ക് ചിന്മയിയോട് പറയാൻ കഴിയുമോ? അദ്ദേഹം ഒരു നല്ല കവിയാണ്, അതിൽ സംശയമില്ല, പക്ഷേ അദ്ദേഹം നല്ല മനുഷ്യനല്ല,' ഗംഗൈ അമരൻ പറഞ്ഞു.
2018ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി പറഞ്ഞിരുന്നത്. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.