-->
ഷാര്‍ജ : മൂന്നാം ട്വന്റി20 വിജയത്തോടെ പരമ്പര 21ന് സ്വന്തമാക്കി ബംഗ്ലദേശിനെ ഞെട്ടിച്ച് യുഎഇ ക്രിക്കറ്റ് ടീം.മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റ് വിജയമാണ് യുഎഇ നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ യുഎഇ 19.1 ഓവറില്‍ മൂന്നു വിക്കറ്‌നഷ്ടത്തില്‍ 166 റണ്‍സെടുത്തു. അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു യുഎഇയുടെ വിജയം.
യുഎഇയോട് പരമ്പര തോല്‍ക്കുന്ന ടെസ്റ്റ് പദവിയുളള ആദ്യ ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ഇതോടെ ബംഗ്ലദേശിന്റെ പേരിലായി . ആദ്യം രണ്ടും മത്സരങ്ങള്‍ മാത്രമാണുണ്ടായിരുന്നത് . മൂന്നാം ട്വന്റെി20 വേണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് യുഎഇയോട് അങ്ങോട്ട്ആവശ്യപ്പെടുകയായിരുന്നു . ചോദിച്ചു വാങ്ങിയ കളിയിൽ തോൽക്കുക കൂടി ചെയ്തതോടെ ബംഗ്ലദേശ് ടീമും താരങ്ങളും വലിയ നാണക്കേടിലായി.
ആദ്യം ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് ബംഗ്ലാദേശിന് മികച്ച സ്കോർ നേടുന്നതിന് തടസമായത്. ഓപണർ തൻസീദ് ഹസൻ 40, ആറാം നമ്പറിൽ ക്രീസിലെത്തിയ ജാക്കർ അലി 41 എന്നിവരാണ് ബാറ്റർമാരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 10-ാം വിക്കറ്റിൽ ഹസൻ മഹ്മുദും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് നേടി 34 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് സ്കോർ 150 കടത്തിയത്. മഹ്മുദ് 26 റൺസോടെയും ഷൊറിഫുൾ 16 റൺസോടെയും പുറത്താകാതെ നിന്നു. യു എ ഇ ബൗളിങ് നിരയിൽ ഹൈദർ അലി മൂന്ന് വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിൽ യു എ ഇയ്ക്കായി പുറത്താകാതെ 68 റൺസെടുത്ത് അലിഷാൻ ഷറഫൂ ടോപ് സ്കോററായി. പുറത്താകാതെ 41 റൺസ് നേടിയ ആസിഫ് ഖാന്റെ പ്രകടനവും നിർണായകമായി. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 87 റൺസ് കൂട്ടിച്ചേർത്തു. സൊഹൈബ് ഖാൻ 29 റൺസും സംഭാവന ചെയ്തു.