-->
മലപ്പുറം കാളികാവിലെ കടുവാ ദൗത്യത്തിൽ നിർണായക പുരോഗതി. കഴിഞ്ഞ 7 ദിവസമായി കാണാമറയത്തായിരുന്ന നരഭോജി കടുവയെ കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപമുള്ള മദാരി എസ്റ്റേറ്റിലെ എസ് വളവിലുള്ളതായി കണ്ടെത്തി. നിലവിൽ സ്ഥലത്ത് വനപാലക സംഘം 4 ടീമുകളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തുന്നത്. കടുവയെ കണ്ടാലുടൻ മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ദൗത്യസംഘം പുറപ്പെട്ടു. കടുവയുടെ കാൽപാടുകൾ കണ്ട സ്ഥലങ്ങൾ പിന്തുടർന്നുകൊണ്ടാണ് പരിശോധന നടത്തുന്നത്.
കടുവയുടെ കാൽപ്പാടുകൾ കണ്ട മഞ്ഞൾപാറ, കേരള എസ്റ്റേറ്റ്, സിടി എസ്റ്റേറ്റ് എന്നീ മേഖലകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനായി വനം വകുപ്പ് പദ്ധതിയിട്ടിരുന്നു. കടുവയെ കാണുന്ന പ്രദേശത്ത് തിരച്ചിൽ നടത്താൻ രണ്ടു കുങ്കിയാനകളെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി പ്രദേശത് സ്ഥാപിച്ചത്. രണ്ട് കൂടുകൾക്ക് പുറമെ പ്രദേശത്ത് പുതുതായി ഒരു കൂട് കൂടി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. 50 ക്യാമറ ട്രാപ്പുകളും അഞ്ച് ലൈവ് സ്‌ട്രീമിംഗ് ക്യാമറകളും നിരീക്ഷണത്തിനായി ഉണ്ട്.