-->
ന്യൂഡല്‍ഹി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റ് കളിച്ച 2024ല്‍ ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും. ഇതിനിടെ 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച രോഹിത് 116 ഇന്നിംഗ്‌സില്‍ നിന്ന് 4302 റണ്‍സ് നേടി. 40.58 ശരാശരിയുണ്ട് താരത്തിന്. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇരട്ട സെഞ്ചുറിയും 12 സെഞ്ചുറിയും രോഹിത് സ്വന്തമാക്കി. 24 ടെസ്റ്റുകളിൽ ക്യാപ്റ്റനായി ഇന്ത്യയെ നയിച്ച രോഹിത് ആകെ 12 ജയം സ്വന്തമാക്കി. ഒൻപത് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ മൂന്നെണ്ണം സമനിലയിലായി.
എന്നാൽ അടുത്തിടെ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ്ട്രോഫി വിജയം ആശ്വാസമായി. 2024 ല്‍ ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ടെസ്റ്റ് സീരിസ് ജൂണ്‍ 20 ഇംഗ്ലണ്ടിനെതിരെയാണ്. രോഹിതിന്‍റെ വിരമിക്കലോടെ ഐപിഎല്ലിന് ശേഷം ബിസിസിഐ പുതിയ ക്യാപ്റ്റനെ പ്രഖ്യപിക്കും. നിലവില്‍ ഇന്ത്യന്‍ വൈസ് ക്യാപറ്റനായ ജസ്പ്രിത് ബുംറ നായകനാകാനാണ് സാധ്യത. രോഹിതിന്‍റെ അഭാവത്തില്‍ ഓസീസിനെതിരായ സീരിസില്‍ രണ്ട് ടെസ്റ്റിലും ടീമിനെ നയിച്ചത് ബുംറയായിരുന്നു.