-->
ന്യൂ ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഭീകരര്‍ക്ക് കനത്തനഷ്ടം. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 55 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മുസാഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കിയിട്ടുണ്ട്.
ബഹാവല്‍പ്പൂരിലും മുഹില്‍കെയിലുമായി മാത്രം 30 ഭീകരരെ വധിച്ചതായിട്ടാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. നൂറോളം ഭീകരര്‍ക്ക് പരിശീലനം നല്‍കിയ ക്യാമ്പ് തകര്‍ത്തതായും പറഞ്ഞു. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമാണ് ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തു. ജയ്‌ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായിരുന്നു നടത്തിയത്. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരര്‍ക്കുണ്ടായി.ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ സേനകള്‍ ഉപയോഗിച്ചു. ഭീകരരുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഒരേ സമയം അക്രമിക്കുകയായിരുന്നു ഇന്ത്യ. ശ്വാസം വിടാനുള്ള നൊടിയിട പോലും നല്‍കാതെ ഈ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യ തരിപ്പണമാക്കി.
ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു ബഹാവല്‍പൂരും മുരിഡ്‌കെയും. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്റ്‌സ് വിഭാഗം നേരത്തേ തന്നെ തയ്യാറാക്കി മൂന്ന് സേനകള്‍ക്കും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സേനകള്‍ സംയുക്തമായി ഓപ്പറേഷന്‍ ചര്‍ച്ച നടത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് തത്സമയം പ്രധാനമന്ത്രി വീക്ഷിച്ചു. ഇന്ന് പത്തുമണിയോടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി.