-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ് പശ്ചാത്തലത്തില്‍ ഏതു നിമിഷവും ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷത്തിന്റെ സാധ്യത മുന്നില്‍ കണ്ട് ലോകം. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യമന്ത്രിമാരെ വിളിച്ച് സംസാരിച്ചു. അമേരിക്കയും സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകാരക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നും കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ഇന്നലെ മോദി തീരുമാനം പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഏതുതരം മധ്യസ്ഥതയ്ക്കും ഒരുക്കമാണെന്നും അറിയിച്ചു. ആശങ്ക അവസാനിപ്പിക്കണമെന്നാണ് യുഎന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ യുഎന്‍ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ച യ്ക്ക് പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.