Friday, March 13, 2026 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 06.53 PM

‘‘പൃഥ്വിരാജിന്റെ ആ ചി​‍ത്രം കാരണം സിനിമ വെറുത്തു; 12 മണി വരെ മേക്കപ്പിട്ടിരുന്നു, ആരും എന്നോട് ഒന്നും പറഞ്ഞില്ല...’’ വെളിപ്പെടുത്തി മനോജ് ഗിന്നസ്

മിമിക്രി കലാകാരനും അഭിനേതാവുമായ മനോജ് ഗിന്നസ് ഇപ്പോഴിതാ സിനിമ തന്ന തിക്താനുഭവങ്ങള്‍ കാരണം സിനിമയെ തന്നെ വെറുത്തു പോയെന്ന് തുറന്നു പറയുകയാണ്.
Manoj Guinness, Choclate movie, prithviraj sukumaran
Manoj Guinness about bad experience from choclate movie (Image Source: Facebook)

സിനിമയില്‍ തങ്ങളുടെ കഴിവും അഭിനയമികവും കൊണ്ട് പ്രശസ്തി​യുടെ കൊടുമുടികള്‍ കയറിയ കലാകാരന്മാര്‍ ഏറെയാണ്. അവരില്‍ ചിലരെങ്കിലും പക്ഷേ ആ ഉയര്‍ച്ചയുടെ പാതയിലെ കയ്പുനീര് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സിനിമ തന്നെ വേണ്ടെന്ന് വയ്ക്കാന്‍ തോന്നുന്ന അനുഭവങ്ങള്‍ ഉണ്ടായ കലാകാരന്മാരും കുറവല്ല. അവരില്‍ ചിലരൊക്കെ ഈ കയ്പേറിയ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറയുകയാണ് മിമിക്രി താരവും ബിഗ് സ്​‍ക്രീന്‍ അഭിനേതാവുമായ മനോജ് ഗിന്നസ്. പൃഥ്വിരാജ് ചിത്രം ചോക്ലേറ്റില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം സിനിമയോടുള്ള സമീപനം തന്നെ മാറ്റിയെന്നും താരം പറയുന്നു.
‘‘ചോക്ലേറ്റ് സിനിമയിലെ ചാക്യാർകൂത്തുകാരന്‍ ഞാനായിരുന്നു. സോഹന്‍ സീനുലാല്‍ വിളിച്ച്‌ മനോജേ നീ ഒരു ചാക്യാർ കൂത്തുകാരൻ ആവാന്‍ നാളെ വരുമോ എന്ന് ചോദിച്ചു. ചാക്ക്യാർ കൂത്ത് എനിക്കറിയില്ല ഞാൻ ഓട്ടം തുള്ളലൊക്കെയാണ് എന്ന് പറഞ്ഞപ്പോള്‍ ‘എടാ അതൊക്കെ മതീടാ, നീ ചെയ്യും. നീ ഒരു മേക്കപ്പ് മാനേയും കൂട്ടി ഇങ്ങ് വാ’ എന്ന് പറഞ്ഞു.
അവന്‍ പറഞ്ഞത് പോലെ എന്റെ നാട്ടിലെ ഒരു ചാക്യാർ കൂത്ത് കലാകാരനേയും കൂട്ടി എറണാകുളം ടൗണ്‍ ഹാളില്‍ വന്നു. ജയസൂര്യ എന്റെയും അനിയന്റെയും സുഹൃത്താണ്. എന്നെ കണ്ടതും എന്താ ഇവിടെ എന്നൊക്കെ ചോദിച്ചു. രാവിലെ ഏഴു മണി ഒക്കെ ആയപ്പോഴേക്കും മേക്കപ്പ് ഇട്ടു. അരിപ്പൊടിയൊക്കെ വെച്ച്‌ വരക്കുകയാണ്. ചാക്യാർ കൂത്ത് വേഷം കെട്ടികഴിഞ്ഞാല്‍ സാധാരണ കസേരകളില്‍ ഇരിക്കാന്‍ സാധിക്കില്ല. സ്റ്റൂളില്‍ മാത്രം ഇരിക്കാന്‍ കഴിയുകയുള്ളു.
രാവിലെ ഫസ്റ്റ് ഷോട്ട് എന്റേതാണ് എടുക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളെക്കൊണ്ട് ഓഡിറ്റോറിയം മൊത്തം നിറഞ്ഞു. ഒരു ക്ലോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് പതിയെ അവർ എല്ലാം പാക്ക് ചെയ്യുകയാണ്. ഏതോ ഒരു ആർട്ടിസ്റ്റിന് തിരക്കുള്ളത് കാരണം ഈ രംഗത്തിന്റെ ബാക്കി പിന്നെയാണ് എടുക്കുന്നത്. അത് എനിക്ക് അറിയില്ല. ലൊക്കേഷനില്‍ നിന്ന് വണ്ടിയൊക്കെ പോയി. എന്നിട്ടും എന്നോട് ആരും പറയുന്നില്ല ഇനി വൈകുന്നേരമോ ഷൂട്ട് ഉള്ളൂവെന്ന്.
ഞാന്‍ അവിടെ ഇങ്ങനെ ചാക്യാർകൂത്ത് വേഷത്തില്‍ നില്‍ക്കുകയാണ്. ബാത്ത് റൂമിലൊന്നും പോകാനാകില്ല. ഉച്ചക്ക് പന്ത്രണ്ട് മണിയായി. അതോടെ ഭക്ഷണം കഴിക്കാറായി. അവിടെ നിന്നും ഞാന്‍ ഒരു പ്ലേറ്റ് എടുത്തതും അവിടെ ഉണ്ടായിരുന്ന ഒരാള്‍ എന്നെ ഓടിച്ചു. ‘പോടാ അവിടുന്ന്. അപ്പുറത്ത് പോയി കഴിക്ക്’ എന്നും പറഞ്ഞ് ഒച്ചയിട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവിടെ കോളേജ് പിള്ളേർ ഇടികൂടുകയാണ്. ഈ വേഷത്തില്‍ എനിക്ക് അവിടെ പോയി ഭക്ഷണം കഴിക്കാനാകില്ല.
എനിക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പ്ലേറ്റ് അവടെ ഇട്ടത് പട്ടണം ഷാ എന്ന് പറയുന്ന മേക്കപ്പ് മാന്‍ കണ്ടു. അദ്ദേഹം എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ നടന്ന കാര്യം പറഞ്ഞത്. അതോടെ അദ്ദേഹം ‘ഇത് ആരാണെന്ന് അറിയുമോ. അയാള്‍ ഈ മേക്കപ്പ് ഇങ്ങനെയൊക്കെ ഇട്ടുകൊണ്ടാണ് തനിക്ക് മനസ്സിലാകാത്തത്’ എന്നൊക്കെ പറഞ്ഞു. എന്തൊക്കെ ആയാലും ഇനി ഞാന്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വീണ്ടും ഒരു രണ്ടര മണിക്കൂർ അവിടെ ഇരുന്നു.
അവസാനം വേഷം അഴിച്ച്‌ റൂമില്‍ പോയി. രാത്രി 12 മണിയാകു​മ്പോഴുണ്ട് സോഹന്‍ വിളിക്കുന്നു. ഇനി ഞാന്‍ വരില്ലെന്നായിരുന്നു എന്റെ മറുപടി. മനോജെ ഇനി ഇതൊക്കെ അഴിച്ചുവെച്ചോ ഇനി എട്ടുമണിക്കേ ഷൂട്ട് ഉള്ളു എന്ന് പറഞ്ഞാല്‍ ഞാന്‍ പോകില്ലേയെന്ന് ചോദിച്ചു. അവസാനം എല്ലാവരും നിർബന്ധിച്ചത് കാരണവും ഒരു ഷോട്ട് എടുത്ത് പോയതിനാലും കാരണം സ്വന്തം മേക്കപ്പൊക്കെ ഇട്ട് പോയി അഭിനയിച്ചു...
ഇങ്ങനെയുള്ള ചില തിക്തമായ അനുഭവങ്ങള്‍ എനിക്ക് സിനിമയോടുണ്ടായി. പിന്നെ ഞാന്‍ ആലോചിച്ചു, ഒരു സിനിമ ഞാന്‍ ചെയ്യും. അത് എന്തായാലും നല്ല ആളുകളെ വച്ച് ചെയ്യണമെന്ന ആഗ്രഹമുണ്ടായി. അതൊരു കുഞ്ഞു വാശി കൂടിയാണ്. എന്നായാലും ഞാനത് ചെയ്യും...’’ മനോജ് ഗിന്നസ് പറഞ്ഞു.

Ads by Google
Tuesday 29 Apr 2025 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW