-->
ന്യൂഡല്‍ഹി: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിച്ച് കേന്ദ്ര ജലമന്ത്രി. സിന്ധു നദിയില്‍ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ ഉറപ്പാക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം വെള്ളിയാഴ്ച ഒരു പോസ്റ്റിലാണ് പാട്ടീല്‍ ഇക്കാര്യം പറഞ്ഞത്.
'സിന്ധു നദീജല കരാറില്‍ മോദി സര്‍ക്കാര്‍ എടുത്ത ചരിത്രപരമായ തീരുമാനം പൂര്‍ണ്ണമായും ന്യായീകരിക്കാവുന്നതും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതുമാണ്. സിന്ധു നദിയില്‍ നിന്നുള്ള ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും,' പാട്ടീല്‍ ഹിന്ദിയില്‍ എക്‌സില്‍ എഴുതി. ഷായുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഇന്ത്യയുടെ അടുത്ത നടപടികള്‍ക്കായുള്ള വിശദമായ പദ്ധതി ചര്‍ച്ച ചെയ്തതായും കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെ ഭാഗമായി 1960-ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച ജല്‍ശക്തി മന്ത്രാലയം പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുര്‍തുസയ്ക്ക് തീരുമാനം അറിയിച്ചുകൊണ്ട് ഒരു കത്ത് അയച്ചു. അതേസമയം ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ ആണവയുദ്ധമെന്ന ഭീഷണി പാകിസ്താന്‍ വീണ്ടും നടത്തി.